കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രധാനപ്രതി പള്‍സര്‍ സുനിയും വിജേഷും ആലുവ സബ് ജയിലില്‍. ഗൂഢാലോചനക്കേസില്ല, എല്ലാം പള്‍സര്‍ സുനി സ്വയംചെയ്തതെന്ന നിഗമനത്തിലെത്തി പോലീസ്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് നല്കിയ അപേക്ഷ ഇന്നു പരിഗണിക്കും. 50 ലക്ഷം രൂപ നടിയില്‍നിന്ന് തട്ടി, കാമുകിയുമായി സുഖമായി ജീവിക്കുകയായിരുന്നു ലക്ഷ്യമെന്ന സുനിയുടെ വിശദീകരണം വിശ്വസിക്കുകയാണ് പോലീസ്.
സിനിമാ ലോകത്തും കോളിളക്കമുണ്ടാക്കിയ സംഭവം സംസ്ഥാനത്തിനു പുറത്തും ശ്രദ്ധേയമായി വളര്‍ന്നു. എന്നാല്‍, കാറ്റുപോയ ബലൂണായി പെട്ടെന്ന് ഒതുങ്ങി. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് വെളിപ്പെടുത്തല്‍ വന്നു. എന്നാല്‍, കേസ് സുനിയില്‍ മാത്രമായി ഒതുക്കിയതില്‍ വമ്പന്‍ ഡീലുണ്ടെന്ന് സംശയമുണ്ട്. കേസ് പള്‍സര്‍ സുനിയിലൊതുക്കിയതില് സിനിമാ ലോകത്തും പോലീസിലും വിരുദ്ധ അഭിപ്രായക്കാരുമുണ്ട്.
സിനിമാ ലോകത്തെ ആകെ രക്ഷിക്കാനെന്ന പേരിലാണ് ചിലര്‍ ഡീലുറപ്പിച്ചത്. എന്നാല്‍, ക്ലീന്‍ സിനിമാ വ്യവസായം താത്പര്യപ്പെടുന്നവര്‍ക്ക് ഇതില്‍ അതൃപ്തിയുണ്ട്. സിനിമയില്‍ കേരളത്തിലും കള്ളപ്പണ ഇടപാടുണ്ടെന്ന സംശയം ശകതമായിരുന്നു. ഈ സംശയം അകറ്റാനുതകുന്ന അന്വേഷണം നടക്കുന്നതായിരുന്നു നല്ലതെന്നാണ് അവരുടെ നിലപാട്.
ഈ കേസില്‍ തുടങ്ങിയാല്‍ അന്വേഷണം വ്യാപകമാകുമെന്ന ആശങ്കയുള്ളവരാണ് ഇടപെട്ടതെന്നും സിനിമക്കാരിലെ രാഷ്ട്രീയ ബന്ധമുള്ളവരുടെയും രാഷ്ട്രീയക്കാരിലെ സിനിമക്കാരുടെയും സഹായം തേടിയെന്നുമാണ് പുറത്തുവരുന്ന വിവരം.
നടിയെ തട്ടിക്കൊണ്ടുപോയ കേസ് പള്‍സര്‍ സുനിയിലൊതുങ്ങും. എന്നാല്‍, ആഴത്തില്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സിനിമാ വ്യവസായലോകത്തും ഒപ്പം രാഷ്ട്രീയ എതിരാളികളിലും പിടിമുറുക്കാന്‍ സഹായിക്കുമെന്നതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: