ന്യൂദല്‍ഹി: ബംഗളൂരു നഗരത്തിലെ സ്റ്റീല്‍ ബ്രിഡ്ജ് ഫ്ളൈഓവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് കോടികള്‍ കോഴ നല്‍കിയതിന്റെ രേഖകള്‍ പുറത്തായി. കോണ്‍ഗ്രസ് എംഎല്‍എ ഗോവിന്ദ രാജുവിന്റെ വീട്ടില്‍ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിലാണ് ഹൈക്കമാന്റിന് കൈക്കൂലി കൊടുത്തതിന്റെ രേഖകള്‍ ലഭിച്ചത്.
ഇയാള്‍ പാര്‍ട്ടിക്കും മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കുമായി 600 കോടി രൂപ നല്കിയ വിവരമാണ് പുറത്തായത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഹൈക്കമാന്റിലെ മറ്റു നേതാക്കള്‍ എന്നിവരുടെയെല്ലാം പേരുകള്‍ പുറത്തുവന്ന ഡയറിയിലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു കൈക്കൂലിപ്പണം കൈമാറിയതെന്നും ഡയറി വ്യക്തമാക്കുന്നുണ്ട്.
ഗോവിന്ദരാജുവിന്റെ കിടപ്പുമുറിയില്‍ നിന്നും ലഭിച്ച ഡയറിയിലെ കണക്കുകള്‍ പ്രകാരം 2014 ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ 600 കോടി എഐസിസിക്കും ഉന്നത നേതാക്കള്‍ക്കുമായി നല്‍കിയിട്ടുണ്ട്. ഡയറിയിലെ ഒരു കോളത്തില്‍ ഇയാള്‍ക്ക് പണം നല്‍കിയിട്ടുള്ളവരേയും മറ്റേതില്‍ ഗോവിന്ദരാജ് പണം നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളുമാണ് പ്രതിപാദിച്ചിരിക്കുന്നത.
അഴിമതി പുറത്തുവന്നതിനെ തുടര്‍ന്ന് കര്‍ണ്ണാടക മന്ത്രിസഭയിലെ ചില മന്ത്രിമാരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടുണ്ട്. ഡയറിയിലെ വിവരങ്ങള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആരും കൈക്കൂലി കൊടുത്തിട്ടില്ലെന്നുമാണ് കര്‍ണ്ണാടക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അപമാനിക്കുന്നതിനും തകര്‍ക്കുന്നതിനുമായി കേന്ദ്രംഭരിക്കുന്ന ബിജെപിയുടെ ശ്രമമാണ് ഡയറി വിവാദമെന്നും നേതൃത്വം പറയുന്നു.
2016 സപ്തംബറിലാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയതെന്നും എന്നാല്‍ ഡയറിയിലെ വിവരങ്ങള്‍ അനുസരിച്ച് 2016 മാര്‍ച്ചിലാണ് പണം നല്‍കിയെന്ന് പറയുന്നതെന്നും മലയാളിയും ബംഗളൂരു വികസന വകുപ്പ് മന്ത്രിയുമായ കെ.ജെ ജോര്‍ജ്ജ് പ്രതികരിച്ചു. എന്നാല്‍ സ്റ്റീല്‍ ബ്രിഡ്ജ് ഫ്ളൈ ഓവര്‍ പദ്ധതി അഴിമതി നിറഞ്ഞതാണെന്ന തന്റെ ആരോപണം ഡയറി പുറത്തുവന്നതോടെ സത്യമാണെന്ന് ഏവര്‍ക്കും ബോധ്യമായെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി പറഞ്ഞു. വലിയ അഴിമതി പദ്ധതിക്ക് പിന്നിലുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എയുടെ പക്കല്‍ നിന്നും ലഭിച്ച ഡയറിയിലെ വിവരങ്ങള്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുകയാണെന്നും എംപി പറഞ്ഞു.
1,791 കോടി രൂപയുടെ പദ്ധതിയാണ് സ്റ്റീല്‍ ഫ്ളൈ ഓവര്‍ പദ്ധതി. നഗരത്തിലെ പച്ചപ്പു നിറഞ്ഞ പ്രദേശത്തു കൂടി കടന്നുപോകുന്ന പദ്ധതിയുടെ ഭാഗമായി 812 മരങ്ങള്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന വാര്‍ത്ത പുറത്തുവന്നത് വലിയ വിവാദമായിരുന്നു. അതിനിടെ പദ്ധതി ഹെബ്ബല്‍ ഫ്ളൈഓവര്‍ വരെ ദീര്‍ഘിപ്പിച്ചതോടെ ആകെതുക 2,200 കോടിയായി ഉയര്‍ന്നു. ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: