തിരുവനന്തപുരം: സ്വകാര്യ മലയാളം ചാനല്‍ ടിവി ന്യൂവിലെ ചില നിക്ഷേപകരുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു കീഴിലുള്ള കൗണ്ടര്‍ ഇന്റലിജന്‍സ് വിശദമായ അന്വേഷണം തുടങ്ങി. ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് നടന്നതും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയിലുണ്ട്.
കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പേരില്‍ തുടങ്ങുകയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഡിസംബറില്‍ സംപ്രേഷണാനുമതി റദ്ദാക്കുകയും ചെയ്ത ടിവി ന്യൂ ചാനലിലെ ചില നിക്ഷേപകരുടെ സാമ്പത്തിക ഇടപാടുകളാണ് വിശദമായി അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഡയറക്ടര്‍ ബോര്ഡംഗമാകുന്നതില് നിന്ന് കേന്ദ്രം വിലക്കിയിട്ടും കൊളംബോ കുട ഉടമ കെ.എന്‍. മര്‍സൂഖ് ചാനലിന്റെ ചെയര്മാന് സ്ഥാനത്തു തുടര്‍ന്നു. തുടര്‍ന്നാണ് ഗുരുതരമായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം വാര്‍ത്താവിതരണ മന്ത്രാലയം സംപ്രേഷണാനുമതി റദ്ദാക്കിയത്. ആദ്യമായാണ് ഒരു മലയാള ചാനലിന്റെ അനുമതി കേന്ദ്രം റദ്ദു ചെയ്തത്.
മര്‍സൂഖ് അടക്കം ചാനലിലെ പല നിക്ഷേപകരും സാമ്പത്തിക തട്ടിപ്പുള്പ്പടെ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. നോവല്‍റ്റി ടെക്സ്റ്ററ്റയില് ഉടമ ഇ.പി. ജോര്‍ജ്ജിനാണ് ചാനലില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ഉള്ളത്. ചേംബറില്‍ നിന്ന് പണം തട്ടിയ കേസില്‍ ക്രിമിനല്‍ കേസ് നേരിടുകയാണ് ഇവരിപ്പോള്‍.
ചെയര്മാന് സ്ഥാനത്തിരുന്ന് ചാനലിനെ മറയാക്കി നടത്തിയ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് പുതിയ സംഘം അന്വേഷിക്കുക. ഇതിന്റെ ഭാഗമായി കമ്പനിയില്‍ കൂടുതല്‍ നിക്ഷേപമിറക്കിയവരുടെയടക്കം ഇടപാടുകള്‍ അന്വേഷിച്ചേക്കും. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ചാനലില്‍ നിക്ഷേപം നടത്തുന്നതും മര്‍സൂഖും സംഘവും നടത്തിയ തട്ടിപ്പുകളും ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: