ആലപ്പുഴ: സൈനികനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ബിഎസ്എഫ് ജവാന് മണ്ണഞ്ചേരി വടക്കനാര്യാട് ഇട്ടിയം വെളിയില്‍ ഷിബിന്തോമസി(32)നെ കാണാനില്ലെന്ന പരാതിയുമായി അച്ഛന് തോമസ് ജോണും ഭാര്യ സോഫിയയുമാണ് രംഗത്തെത്തിയത്.
പതിമൂന്ന് വര്‍ഷമായി ബിഎസ്എഫില്‍ ജോലി ചെയ്യുന്ന ഷിബിന്‍ പശ്ചിമ ബംഗാളിലെ 41-ാം ബറ്റാലിയനിലാണ്. ജവാന്മാര്ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് ഇയാള്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. 2015 ഡിസംബറിലായിരുന്നു സംഭവം. തുടര്‍ന്ന് ഷിബിനെ സേനയില്‍ നിന്നു വിവിധ കാരണങ്ങള്‍ കാട്ടി പുറത്താക്കി. ഷിബിന്റെ അമ്മ പ്രധാനമന്ത്രിക്കും ബിഎസ്എഫ് അധികാരികള്‍ക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എഫ് ഷിബിനെ ജോലിയില്‍ തിരിച്ചെടുത്തു. കഴിഞ്ഞ നവംബറില്‍ ജോലിയില്‍ പ്രവേശിച്ച ഷിബിനെ ജോലി ചെയ്തിരുന്ന 41-ാം ബറ്റാലിയനില്‍ നിന്നു പശ്ചിമ ബംഗാളിലെ തന്നെ 28-ാം ബറ്റാലിയനിലേക്ക് മാറ്റി.
ഷിബിന്റെ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിന് ബറ്റാലിയന് ഡെപ്യൂട്ടി കമാന്‍ഡന്റിനെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായത.് ഇത് ഷിബിന്‍ അംഗീകരിച്ചില്ലെന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്ന ജവാനെ അടിയന്തരമായി ബറ്റാലിയന് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിക്കുകയും തടവിലാക്കുകയുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, ഷിബിന്‍ നിലവില്‍ എവിടെയാണെന്ന് വീട്ടുകാര്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല, സേന ഇത് സംബന്ധിച്ച യാതൊരു വിവരവും വീട്ടുകാര്‍ക്ക് നല്‍കിയിട്ടുമില്ല. വീട്ടുകാര്‍ ഷിബിനെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും ലഭിക്കുന്നില്ല. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും, നേരത്തെയുണ്ടായ പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലാണ് തങ്ങള്‍ക്ക് തുണയായതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: