തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി നടത്തിയ വിവാദ പ്രസ്താവന തെറ്റായിപ്പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മണിയുടെ പ്രസ്താവന പാര്‍ട്ടി നിലപാടില്‍ നിന്നുള്ള വ്യതിയാനമാണെന്നും പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം ശൈലിയില്‍ നടത്തിയ പ്രസംഗത്തില്‍ മണി തന്നെ ചില വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ കൊത്തിക്കീറാന്‍ പാര്‍ട്ടിയുടെ ശത്രുക്കള്‍ കാത്തിരിക്കുന്ന ഘട്ടത്തില്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ സംയമനം പാലിക്കണം. ഏതൊരു സഖാവും അനാവശ്യ പ്രസ്താവനകള്‍ ശത്രുക്കള്‍ ദുരുപയോഗം ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും പിണറായി പറഞ്ഞു.
സി.പി.എം അക്രമത്തെ നേരിട്ടത് ജനത്തെ അണിനിരത്തിയാണെന്നും പിണറായി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി വളര്‍ന്നത്. അക്രമത്തിന് മുന്നില്‍ തളരുന്ന പാര്ട്ടയല്ല സി.പി.എം. ആക്രമണത്തിലൂടെയും കൊലപാതകത്തിലൂടെയും ഒരു പാര്‍ട്ടിയെയും തകര്‍ക്കാനാവുമെന്ന് സി.പി.എം വിശ്വസിക്കുന്നില്ല. അങ്ങനെ തകര്ന്നുപോവുമായിരുന്നെങ്കില് സി.പി.എം എന്നേ തളര്‍ന്നു പോകുമായിരുന്നുവെന്നും പിണറായി പറഞ്ഞു.
മണിയുടെ വിവാദപ്രസംഗത്തിന് വിശദീകരണം നല്‍കിയിട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ പിണറായി വാര്‍ത്താസമ്മേളന വേദി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: