തിരുവനന്തപുരം: മൂന്നാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി തൈക്കാട് ഗവണ്‍മെന്റ്ഗസ്റ്റ് ഹൗസില്‍ നടന്ന ജൈവവൈവിധ്യ സമ്മേളനം സമാപിച്ചു. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിലെയും ദേശീയജൈവവൈവിധ്യ അതോറിറ്റിയിലെയും മറ്റ് സംസ്ഥാനങ്ങളിലെജെവവൈവിധ്യ ബോര്‍ഡുകളിലെയും പ്രതിനിധികളും ഗവേഷകരും ശാസ്ത്രജ്ഞരും സമ്മേളനത്തില്‍ പങ്കെടുത്തു.
സമാപന സമ്മേളനം ദേശീയ ജൈവവൈവിധ്യ അതോറിറ്റി സെക്രട്ടറി ടി. രബികുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്ഡോ. സുരേഷ്ദാസ് അധ്യക്ഷത വഹിച്ചു. ജെവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. ഉമ്മന്‍ വി. ഉമ്മന്‍, മെമ്പര്‍ സെക്രട്ടറി ഡോ. ദിനേശന് ചെറുവാട്ട് എന്നിവര്‍ സംസാരിച്ചു. ‘സുസ്ഥിരവികസനത്തിനായി ജൈവവൈവിധ്യം മുഖ്യധാരയിലേക്ക്’ എന്ന വിഷയത്തില്‍ വിദഗ്ധര്‍ നൂറ്റിനാല്പ്പതോളം പ്രബന്ധങ്ങളും അവതരിപ്പിച്ചു.
ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന നാഷണല്‍ ബയോഡൈവേഴ്സിറ്റി എക്സ്പോയായ ‘വിവിധ’യാണ് കോണ്‍ഗ്രസിന്റെ മുഖ്യആകര്‍ഷണം. പരിസ്ഥിതി പഠനം, കൃഷി, മൃഗ പരിപാലനം, മത്സ്യബന്ധനം, ഔഷധസസ്യ പരിപാലനം തുടങ്ങി ജൈവവൈവിധ്യ മേഖലകളുമായി ബന്ധപ്പെട്ട നൂറോളം സ്റ്റാളുകളുടെ പ്രദര്‍ശനമാണുള്ളത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനു പുറമെ ദേശീയ ജൈവവൈവിധ്യ അതോറിറ്റി, വിവിധ സംസ്ഥാനങ്ങളിലെബോര്ഡുകള്, വനം, ഫിഷറീസ്, കൃഷി, ടൂറിസം വകുപ്പുകള്‍, മത്സ്യഫെഡ്, കേരള കാര്‍ഷികസര്‍വകലാശാല, കയര്‍ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്.
ഇന്ന് രാവിലെ 10ന് ടാഗോര്‍ തിയേറ്ററില്‍ ഒന്‍പതാമത് കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനം നടക്കും. കോഴിക്കോട് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ.എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. ഉമ്മന്‍ വി. ഉമ്മന്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: