തിരുവനന്തപുരം: കേരള സാംസ്കാരിക വകുപ്പ്, തെലങ്കാന സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഹൈദരാബാദില്‍ നടത്തുന്ന മൂന്ന് ദിവസത്തെ കേരള-തെലങ്കാന സാംസ്കാരിക പൈതൃകോത്സവത്തിന് ഇന്ന് കൊടി ഉയരും. വൈകിട്ട് 6.30 ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അദ്ധ്യക്ഷത വഹിക്കും.
തെലങ്കാന സാംസ്കാരിക ടൂറിസം മന്ത്രി അസ്മിര ചന്ദുലാല്‍ മുഖ്യാതിഥിയാകും.
സാഹിത്യകാരന്മാരായ ഏഴാച്ചേരി രാമചന്ദ്രന്, സുനില്‍ പി. ഇളയിടം, പ്രൊഫ.വി. കാര്ത്തികേയന് നായര്‍, തെലങ്കാന ടൂറിസം സെക്രട്ടറി ബി. വെങ്കിടേശ്വം, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, തെലങ്കാന മുഖ്യമന്ത്രിയുടെ ഒഎസ്ഡി പ്രിയങ്ക വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. ഹൈദരാബാദിലെ പ്രിയദര്‍ശിനി ഹാള്‍, ജവഹര്‍ ബാലഭവന് പബ്ലിക് ഗാര്‍ഡന്‍സ്, രവീന്ദ്രഭാരതി കോണ്‍ഫറന്‍സ് ഹാള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്ഡന് എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുക.
26ന് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന സാഹിത്യ സെമിനാറിലും സംവാദത്തിലും എന്‍.എസ്. മാധവന്, സുജാ സൂസന് ജോര്‍ജ്ജ്, അശോകന് ചരുവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്, ഫോക്ക്ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, മലയാളം മിഷന്, കേരള ബുക്ക് മാര്‍ക്ക് സൊസൈറ്റി, പുരാരേഖ-പുരാവസ്തു, മ്യൂസിയം വകുപ്പുകളുടെയും സഹകരണത്തോടെയാണ് സാംസ്കാരിക പൈതൃകോത്സവം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: