ഈ പംക്തിയില്‍ ഇത് ഗുരുതത്ത്വത്തെ ആസ്പദമാക്കി എന്റെ ഇരുപതാമത്തെ കുറിപ്പാണ്. അതായത്, കഴിഞ്ഞ അഞ്ചു മാസമായി ഇതേപ്പറ്റി തുടര്‍ച്ചയായി ചിന്തിക്കുകയാണെന്നര്ത്ഥം. ഗുരു എന്ത് എന്ന അന്വേഷണം വളരെ മുന്‍പേ ആരംഭിച്ചതാണു. എന്റെ ഗുരുവിന്റെ അടുത്ത് യാദൃച്ഛികമായി ചെന്നു പെട്ടതോടെ.
ഗുരുവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ നൂറു ശതമാനം സ്നേഹവിശ്വാസങ്ങള്‍ തോന്നിയത് എന്തെന്ന് എന്നോടുതന്നെ എനിക്ക് ന്യായീകരിക്കേണ്ടി വന്നിടത്താണ് അത് തുടങ്ങുന്നത്. വര്‍ഷം മുപ്പത്തിയാറാവാന് ഇനി മൂന്നു മാസം കൂടിയേ ഉള്ളൂ. ഞാന്‍ ഇപ്പോഴും കാര്യമായി മുന്നോട്ടു നീങ്ങിയിട്ടുണ്ടെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പറയാനൊക്കുന്നില്ല. എങ്കിലും ഇത്രയും മനസ്സിലാകുന്നുണ്ട്: നാം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഗുരുതത്വം നമ്മുടെ ജീവിതത്തില്‍ അതിപ്രധാനമായ ഒരു പങ്കു വഹിക്കുന്നു.
നെല്ലിനു വേണ്ടി തൂവിയ വെള്ളം ഒഴുകി പുല്ലിനെയും നനയ്ക്കുന്നു എന്നതുപോലെ ഗുരുക്കന്മാര് തങ്ങളുടെ മുന്നില്‍ എത്തുന്ന ഏതാനും പേരോട് സംവദിക്കുമ്പോള്‍ ആ സംവാദങ്ങളിലെ ആശയങ്ങള്‍ സമൂഹത്തിലേക്ക് ഒഴുകിപ്പരക്കുന്നു. എന്നുമാത്രമല്ല ഗുരുക്കന്മാരുടെ നന്മ നാടിനുപകരിക്കുകയും ചെയ്യുന്നു. തമിഴകത്ത് ജീവിച്ചിരുന്ന അവ്വയാര്‍ എന്ന ജ്ഞാനിയായ ഭക്തയുടെ ആശയം കടമെടുത്തതാണ്.
നെല്ലുക്ക് ഇറൈത്ത നീര് വായ്ക്കാല്‍ വഴി ഓടി
പുല്ലുക്കും ആങ്കെ പൊശിയുമാം
തൊല്ലുലകില് നല്ലാന്‍ ഒരുവന് ഉളയേന്
അവന് പൊരുട്ട് എല്ലോര്‍ക്കും പെയ്യും മഴൈ
(നെല്ലിനായി കൊടുക്കുന്ന വെള്ളം ചാലുകളായി പോയി പുല്ലിനെയും നനയ്ക്കുന്നു. നല്ലതല്ലാത്ത ഒരിടത്ത് നല്ല ഒരുവന് ഉണ്ടെങ്കില്‍ അവന് കാരണം എല്ലാവര്ക്കും മഴ കിട്ടുന്നു. )
ചില ഗുരുക്കന്മാര് ചുരുക്കം ശിഷ്യന്മാരെയാവും സ്വീകരിക്കുക, എന്നാല്‍, മറ്റു ചിലര്‍ക്ക് ധാരാളം ശിഷ്യന്മാരുണ്ടാവുന്നു. അത് മുജ്ജന്മബന്ധങ്ങള്‍ കൊണ്ടോ തപോഫലം കൊണ്ടോ ഒക്കെ ആവാം. ശ്രീകൃഷ്ണഭക്തകളായ ഗോപികമാര്‍ പൂര്‍വജന്മങ്ങളില്‍ കൃഷ്ണദര്‍ശനത്തിനായി തപസ്സു ചെയ്ത മുനിമാരായിരുന്നു എന്നൊരു കഥ കേട്ടിട്ടുണ്ട്. ബൈബിളില്‍ ഈ അദൃശ്യബന്ധം മറ്റൊരു രീതിയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പലരുടെയും ആട്ടിന്‍ കൂട്ടങ്ങള്‍ മേയുന്നിടത്ത് ഒരു ഇടയന് വിളിക്കുമ്പോള്‍ അവന്റെ ആടുകള്‍ വിളി കേള്‍ക്കുന്നു എന്നത് ദൈവികമായി നിയുക്തനായ ഒരു നായകന് വിളിക്കുമ്പോള്‍ സമകാലികരായി ജനിച്ച് അവനോട് ബന്ധപ്പെടേണ്ടവര്‍ എത്തുന്നു എന്ന സത്യമാണ് ഉദ്ഘോഷിക്കുന്നത്.
ആട്ടിന്‍ കൂട്ടവും ഇടയനും തമ്മിലുള്ള തിരിച്ചറിവിനോടാണു താരതമ്യം. (പ്രവാചകന്മാരുടെ പ്രവര്‍ത്തനമേഖലയില്‍ അക്കാലങ്ങളില്‍ ഒരു പ്രധാനപ്പെട്ട ഉപജീവനമാര്‍ഗ്ഗം ആടുവളര്ത്തലായിരുന്നുവല്ലോ. അവിടങ്ങളില്‍ അന്നുണ്ടായിരുന്ന മനുഷ്യര്‍ക്ക് വളരെ പരിചിതമായ അനുഭവം.) ബൈബിള്‍ (പുതിയ നിയമം) വരികള്‍ ഇങ്ങനെ: ‘ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു, അവന് തന്റെ ആടുകളെ പേരുചൊല്ലി വിളിക്കയും അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുകയും ചെയ്യുന്നു. അവ ഒരിക്കലും അപരിചിതനെ അനുഗമിക്കില്ല.’ (യോഹന്നാന്റെ സുവിശേഷം, അധ്യായം 10. )
ഇടയന്റെ സ്വരംതിരിച്ചറിഞ്ഞ് ഓടിയെത്തിയ ആട്ടിന്‍ കുട്ടിയെപ്പോലെയാണു ഞാനും എന്റെ ഗുരുവിന്റെ അടുത്തേക്ക് വന്നത്. അതിനു മുന്‍പ് സന്ദര്‍ഭവശാല്‍ പല സന്യാസിമാരെയും കാണാന്‍ ഇടയായിട്ടുണ്ട്. ആദിശങ്കരനോടും രമണമഹര്‍ഷിയോടും ശ്രീരാമകൃഷ്ണനോടും സെയിന്റ് ഫ്രന്സിസിനോടും ഫാദര്‍ ആഗ്നലോ എന്ന ഗോവന്‍ പുരോഹിതനോടും ആരാധന തോന്നിയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും തോന്നാത്ത എന്തോ പ്രത്യേകത ഗുരുവിനെക്കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ത്തന്നെ അനുഭവപ്പെടുകയായിരുന്നു. ആദ്യകൂടിക്കാഴ്ച വീണ്ടും വരണമെന്ന ശക്തമായ തോന്നലുണ്ടാക്കി.
രണ്ടാമത്തെ വരവില്‍ ഗുരു തന്ന ഒരു ഉപദേശം ഇവിടെ പങ്കുവെക്കുകയാണ്. ഞാനും എന്റെ കൂടെ വന്ന ഒരു കൂട്ടുകാരിയും അന്നു ഞങ്ങള്‍ക്കു വിശ്രമിക്കാന്‍ കിട്ടിയ മുറിയില്‍ ഇരിക്കുമ്പോള്‍ (ദില്ലിയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഞങ്ങള്‍) ഗുരു ആ വഴി ഒരാവശ്യം പ്രമാണിച്ച് വന്നു. ഞങ്ങള്‍ പുറത്തിറങ്ങി ഗുരുവിനോടൊപ്പം ഉണ്ടായിരുന്നവരുടെ കൂടെ കൂടി. വന്ന കാര്യംകഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഞങ്ങളുടെ മുറിയില്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് കയറി: ‘ദില്ലിയില്‍ നിന്നു വന്നവരോട് ഒന്നും സംസാരിച്ചില്ലെന്നു വേണ്ട.’ ഞാനും കൂട്ടുകാരിയും പുറകേ കയറി. ഗുരുവും ഞങ്ങളും അഭിമുഖം നില്ക്കുകയാണു. ഗുരു എന്നെ നോക്കി ചോദിച്ചു: ‘എന്തിനാണ് നിങ്ങള്‍ ഇവിടെ വന്നത്?’ അപ്പോഴാണു ഞാന്‍ ചിന്തിക്കുന്നത് എന്തിനാണ് ചെന്നതെന്ന്. എനിക്ക് അതിന്റെ ഉത്തരം വന്നില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു: ‘അറിയില്ല! ‘
അപ്പോള്‍ ഗുരു പറഞ്ഞു: ‘അങ്ങനെയല്ല, ഏതു നിയാമകശക്തിയാണോ നിങ്ങളെ ഇവിടെ എത്തിച്ചത് അതെന്താണെന്ന് അറിയാന്‍ ശ്രമിക്കുക.
‘ അടുത്ത വാക്യം എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുകയും ഒന്നു ഞെട്ടിക്കുകയും ചെയ്തു:’അല്ലാതെ ഇവിടെ എന്തൊക്കെയാണെന്ന് നോക്കണ്ട, ഇത് ഒരു പൊതുസ്ഥലമാണ്. ഇവിടെ പലതും നടക്കും. ‘ ഞെട്ടാന്‍ കാരണമുണ്ട്. ചില കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് ഞാന്‍ എന്റെ കൂട്ടുകാരിയോട് തലേന്നും അന്നു കാലത്തുമായി പറയുന്നുണ്ടായിരുന്നു. വലിയ ഗുരുവാണെന്ന് വിഷയം പറഞ്ഞു പരിചയപ്പെടുത്തിയ ആള് പറഞ്ഞത് എങ്ങനെ ശരിയാവും എന്നായിരുന്നു എന്റെ ചിന്താഗതി.
ഗുരു എന്റെ ഉള്ളറിഞ്ഞതാണ് എന്നെ ഞെട്ടിച്ചത്. വളരെ ശാന്തമായ സ്വരത്തില്‍ ഗുരു ഉപദേശിച്ചു: ‘ഇവിടം കൊണ്ട് നിങ്ങള്‍ക്ക് ഉതകുന്ന എന്തെങ്കിലും കിട്ടാനുണ്ടോ എന്നു നോക്കുക.’ ഉതകുന്നത് കണ്ടുപിടിക്കുക എന്ന് ചിന്തിക്കാനുള്ള ആദ്യപാഠമായിരുന്നു എനിക്ക് ഗുരു നല്‍കിയത്. ഗുരുവില്‍ നിന്ന് കിട്ടുന്നതെല്ലാം ഉതകുന്നതായിരുന്നു. വാസ്തവത്തില്‍ ഈ ലോകജീവിതത്തില്‍ നിന്നു തന്നെ അതുതന്നെയല്ലേ നാം കണ്ടുപിടിക്കേണ്ടതും സ്വീകരിക്കേണ്ടതും? ഉതകുന്നതിനെപ്പറ്റി അറിയാത്തവര്‍ക്ക് മേല്‍ക്കൈ ഉള്ള ജീവികുലമായി നില്ക്കുന്നു മനുഷ്യരാശി. പ്രദൂഷണവും അഴിമതിയും ആറ്റം ബോംബും സംഘര്‍ഷങ്ങളുമായി പെരുത്ത ദുഃഖങ്ങളുടെ വലകള്‍ നെയ്ത് അതില്‍ കുരുങ്ങി കിടക്കുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: