ദക്ഷിണേശ്വരത്തെ ഭവതാരിണിയുടെ ഭവതാരകനായ ശ്രീരാമകൃഷ്ണന്റെ ദിവ്യനാമം ലോകം മുഴുവനും മാറ്റൊലിക്കൊള്ളുന്ന സന്ദര്‍ഭം. അദ്ദേഹത്തിന്റെ വത്സലശിഷ്യന്‍ സ്വാമി വിവേകാനന്ദന്റെ പ്രവചനങ്ങള്‍ സ്വദേശത്തും വിദേശത്തും ദിനംപ്രതി വിലയിരുത്തപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അദ്ഭുത പ്രതിഭാസത്തിന് ലോകം സാക്ഷ്യമായി.
ശ്രീരാമകൃഷ്ണന്റെ ദിവ്യസന്ദേശം പ്രമാണവാക്യമായി അംഗീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ദൈവികപരിവേഷം വിശ്വമാകെ വിലയം പ്രാപിച്ചിരിക്കുന്നു. നിരവധി ജീവിതങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതമാകുന്ന പ്രഭാതരശ്മികളേറ്റ് പുഷ്പിക്കുന്നു. ആ അനുഗ്രഹത്താല്‍ എണ്ണമറ്റ ഹൃദയങ്ങളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സ്വര്‍ഗീയ പ്രഭ പരക്കുന്നു. ശ്രീരാമകൃഷ്ണന്റെ തിരുവായ്മൊഴികളാകുന്ന അമൃതിനാല്‍ ആകര്‍ഷിക്കപ്പെട്ട് നിരവധി സത്യാന്വേഷകര്‍ പിന്നീട് ആദ്ധ്യാത്മിക ജ്ഞാനം പ്രചരിപ്പിച്ചിരുന്നതും ദക്ഷിണേശ്വരത്തായിരുന്നുവല്ലോ.
ആ മഹാപുരുഷന്റെ ജീവിതവും വചനങ്ങളും വന്‍കരകള്‍ക്ക് അപ്പുറത്തുള്ള വിദൂരസ്ഥലങ്ങളിലെ സാമാന്യജനങ്ങളുടെ തദ്ദേശീയ ഭാഷകളില്‍ പോലും പ്രചരിക്കുന്നു. വിവേകാനന്ദ സ്വാമികളാല്‍ ഉദ്ഘോഷിതമായ നൂതനമന്ത്രത്താല് ”ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച”- രാമകൃഷ്ണമിഷന്‍ എന്നൊരു വ്യതിരിക്തമായ ആദ്ധ്യാത്മിക സേവന സംഘടന ഉദ്ഭഴിച്ചു. രാമകൃഷ്ണമിഷന്‍ അതിന്റെ മാതൃത്വതീക്ഷണതയാല് ലോകമാകെയുള്ള ജനങ്ങളിലേക്ക് നിശ്ശബ്ദമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു.
ശ്രീരാമകൃഷ്ണന്റെ നാമവും സന്ദേശവും ലോകമാകെ പ്രചരിപ്പിക്കുന്നതിന് മുഖ്യമായും രണ്ട് അത്യുന്നത വ്യക്തിത്വങ്ങളോട് നാം കടപ്പെട്ടിരിക്കുന്നു. ഒരു വിശ്വവിശ്രുത സന്യാസിശ്രേഷ്ഠനായ സ്വാമി വിവേകാനന്ദന്, മറ്റൊരാള്‍ തന്റെ പേര് അജ്ഞാതമായിരിക്കുവാന് ആഗ്രഹിച്ചിരുന്നതിനാല്‍ പേരിന്റെ ആദ്യാക്ഷരമായ ‘എം’ എന്ന പേരിലാണ് പരക്കെ അറിപ്പെടുന്നത്. ആദ്യത്തെയാള്‍ സൂര്യനെപ്പോലെ തിളങ്ങിയപ്പോള്‍ രണ്ടാമത്തെയാള്‍ ധനിക-ദരിദ്ര ഭേദമില്ലാതെ സര്‍വരുടേയും ഭവനങ്ങളിലെ ദീപമായി പ്രകാശിച്ചു. ഒരേസമയം കുടിലിലും കൊട്ടാരത്തിലും കുളിര് പകരുന്ന പ്രകാശമായി അദ്ദേഹം ഭവിച്ചു.
ഇലകളുടെ മറവില്‍ മറഞ്ഞിരിക്കുന്ന വനപുഷ്പത്തെപ്പോലെ അദ്ദേഹം സുഗന്ധത്താല്‍ മാത്രം അറിയപ്പെട്ടു. ചിക്കാഗോയിലെ മതമഹാസമ്മേളനത്തിനുശേഷം (1893 സെപ്തംബര്‍ 11) ശരീരത്യാഗം വരെയുള്ള അന്ത്യനിമിഷം വരെ വിവേകാനന്ദ സ്വാമികള്‍ അനേകായിരം പ്രസംഗവേദികളില്‍നിന്ന് അനുകരിക്കാനാകാത്ത ധീരമായ മധുരശബ്ദത്താല്‍ ഉദ്ഘോഷിച്ചത്, തന്റെ ഗുരുനാഥന് സാക്ഷാത്കരിച്ച സര്‍വധര്‍മ്മ സമഭാവനയുടെ സന്ദേശമാണ്. സ്വാമികളുടെ പ്രസംഗങ്ങളും എഴുത്തുകളും കത്തുകളും അടങ്ങുന്ന വാല്യങ്ങളായുള്ള പുസ്തക ശേഖരം കോടിക്കണക്കിന് ജനഹൃദയങ്ങളെ പ്രഭാപൂരിതമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഷകളിലേക്കും വിവിധ ഭാരതീയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട് ഇന്നത് ലോകത്തിന്റെ പൈതൃകസ്വത്തായി തീര്‍ന്നിരിക്കുന്നു.
ജര്‍മന്‍ പണ്ഡിതന് പ്രൊഫ. മാക്സ്മുള്ളറാണ് ശ്രീരാമകൃഷ്ണദേവന്റെ ലഘുജീവചരിത്രം ആദ്യം തയ്യാറാക്കിയത്. മാക്സമുള്ളര്‍ ശ്രീരാമകൃഷ്ണനെക്കുറിച്ച് ഗ്രഹിക്കുന്നത് വിവേകാനന്ദസ്വാമികളില് നിന്നായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഫ്രഞ്ച് സാഹിത്യകാരന് റൊമയിന്‍ റോളണ്ട് ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ജീവചരിതങ്ങള്‍ രചിച്ചു. ഇവര്‍ക്ക് മുന്‍പേ പരമഹംസരുടെ അന്തരംഗശിഷ്യനായ ശാരദാനന്ദ സ്വാമികള്‍ തന്റെ ഗുരുനാഥന്റെ സമ്പൂര്‍ണ ജീവചരിത്രം ഐതിഹാസികമായ ശൈലിയില്‍ രചിച്ചിരുന്നു. ഈ പുസ്തകങ്ങളുടെയെല്ലാം പ്രധാന പ്രഭവസ്ഥാനം മഹേന്ദ്രനാഥഗുപ്തന്റെ രേഖപ്പെടുത്തലുകളായിരുന്നു.
‘എം’ എന്ന പേരിലാണ് അദ്ദേഹം അറിയുവാന്‍ ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ രേഖപ്പെടുത്തല്‍ താരതമ്യം ചെയ്യപ്പെടാനാകാത്ത വിധമുള്ള ലളിതശൈലിയിലായിരുന്നു. ഒരേസമയം പണ്ഡിതരുടെയും അല്ലാത്തവരുടേയുമായ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതായി ആ ശ്രേഷ്ഠകൃതി. ശ്രീരാമകൃഷ്ണ വചനാമൃതം വായിക്കുന്ന ഒരാള്‍ക്ക് ശ്രീരാമകൃഷ്ണന് അദ്ദേഹത്തിന്റെ വചനാമൃതത്തിലൂടെ തന്റെ മുന്നില്‍ അവതരിക്കുന്നതായാണ് അനുഭവപ്പെടുക. ദക്ഷിണേശ്വരത്തെ അവതാരവരിഷ്ഠന്റെ സംഭാഷണം അങ്ങേയറ്റം ശുഷ്കാന്തിയോടെ രേഖപ്പെടുത്തിയ ‘എം’നോടുള്ള മാനവലോകത്തിന്റെ കടപ്പാട് തീര്‍ത്താല്‍ തീരില്ല. ചുരുക്കത്തില്‍ ‘എം’ന്റെ പ്രയ്തനം രാമകൃഷ്ണ മിഷന് സ്ഥാപിച്ച വിവേകാനന്ദ സ്വാമികളുടെ പ്രയത്നത്തോളം മഹത്വപൂര്ണമാകുന്നു.
(ഫോണ്‍: 9446152044)
പ്രതികരിക്കാൻ ഇവിടെ എഴുതുക: