കുട്ടനാട്: ഒരു വര്‍ഷത്തിനുള്ളില്‍ എ-സി റോഡ് അപകടരഹിതപാതയാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴായി. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് എ-സി റോഡിലെ അപകടങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും അറിയിച്ചത്.
വഴിവിളക്കുകള്‍ പ്രകാശിപ്പിക്കല്‍, ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലങ്ങളുടെ പുന നിര്‍മ്മാണവും, വീതി കൂട്ടലും, വാഹനങ്ങള്‍ കനാലിലേക്ക് വീഴാതെ തടഞ്ഞു നിര്‍ത്തുന്ന തടയണ നിര്‍മ്മാണം, ആവിശ്യമായ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, വാഹന പരിശോധന ശക്തമാക്കല്‍ എന്നിവയായിരുന്നു പ്രഖ്യാപനം.
ആലപ്പുഴ കളര്‍കോട് ജങ്ഷന് മുതല്‍ ചങ്ങനാശ്ശേരി ജങ്ഷന് വരെയുള്ള 24 കിലോമീറ്റര്‍ റോഡില്‍ വഴിവിളക്കുകള്‍ കൃത്യമായി കത്താത്തതും, പാലങ്ങളുടെ വീതി കുറവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അമിത വേഗതയില്‍ ലോറികള്‍ സഞ്ചരിക്കുന്നത് വാഹന പരിശോധന കാര്യക്ഷമമല്ലാത്തത് കൊണ്ടാണ്. ക്യാമറാ പോയിന്റുകളില്‍ മാത്രമാണ് വാഹനങ്ങള്‍ വേഗത നിയന്ത്രിച്ച് കടന്നു പോകുന്നത്. പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ എന്നീ വലിയ പാലങ്ങളൊഴികെ ബാക്കിയുള്ള എല്ലാ പാലങ്ങളും വീതി കുറഞ്ഞവയാണ്.
ഒരേ സമയം രണ്ടു വാഹനങ്ങള്‍ പാലത്തില്‍ കയറിയാല്‍ സൈഡ് നല്‍കുന്നതിനിടെ വാഹനം വെള്ളത്തില്‍ പോകുന്ന സംഭവവുമുണ്ടാകാറുണ്ട്. അമിത വേഗതയില്‍ കടന്നു പോകുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് പോകുന്നത് നിത്യസംഭവമായതോടെ പലയിടങ്ങളിലും തടയണ നിര്‍മ്മിക്കുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.
മങ്കൊമ്പ് ഒന്നാംകര മുതല്‍ പൂവം വരെയുള്ള ഭാഗത്താണ് അപകട സാധ്യത മുന്നില്‍ കണ്ട് തടയണ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചത്. അമിത വേഗത പരിശോധിക്കുന്നതിനുള്ള ക്യാമറകള്‍ സ്ഥാപിച്ചതു മാത്രമാണ് പ്രഖ്യാപിച്ച പദ്ധതിയില്‍ നടപ്പാക്കിയത്.
അഞ്ച് ക്യാമറകള്‍ സ്ഥാപിച്ചതില്‍ നിലവില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നതുമില്ല. അപകടങ്ങള്‍ നടക്കുമ്പോള്‍ വഴിപാട് പോലെ ഓടിയെത്തി പരിശോധനയും പ്രഖ്യാപനങ്ങളും നടത്തുന്നതല്ലാതെ കാര്യക്ഷമമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: