ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയില്‍ ആദിത്യനെന്ന കുട്ടിക്കൊമ്പന് ചരിഞ്ഞു. അവശനായി എഴുനേല്ക്കാനാകാത്ത നിലയില്‍ ഒരുമാസത്തിലേറെ കിടപ്പിലായിരുന്നു 21 കാരനായ ഈ ആന. വലത് മുന്‍കാലിന്റെ സ്വാധീനംകുറഞ്ഞ് വ്രണംപിടിച്ച് എഴുനേല്‍ക്കാനാകാതെ കിടപ്പിലായിരുന്നു. അലോപ്പതിയും, ആയുര്‍വ്വേദവും മാറിമാറി നല്‍കിയിരുന്നുവെങ്കിലും, ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ആദിത്യന് വിടപറഞ്ഞു.
മുന്കാലുകളിലേറ്റ കഠിനമായ ക്ഷതം മൂലം കാലുകള്‍ നിവര്‍ത്താനോ, മടക്കാനോ ആകാതെ ദയനീയമായ അവസ്ഥയില്‍ വേദന കടിച്ചമര്‍ത്തി കിടക്കുകയായിരുന്നു ഈ കുട്ടികുറുമ്പന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയില്‍ വീണതാണ് ആനയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എറണാകുളം കോടനാട് വനത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ആനയുടെ ജഡം സംസ്ക്കരിക്കും.
2002-നവംബര്‍ പതിനൊന്നിന് ഒറ്റപ്പാലം ശാന്തിമന്ദിരത്തില്‍ സേതു മാധവദാസ് എന്ന ഭക്തന് ശ്രീഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തുമ്പോള്‍ ആദിത്യന് പ്രായം വെറും ആറു വയസ്സു മാത്രം. ഇപ്പോള്‍ 21 വയസാകുന്നതേയുള്ളു. ആദിത്യന്റെ വേര്‍പാടോടെ ഗുരുവായൂര്‍ ദേവസ്വം ആനകോട്ടയില്‍ ഗജസമ്പത്തുകളുടെ എണ്ണം ഇപ്പോള്‍ 52 ആയി കുറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആറോളം ആനകളാണ് ആനകോട്ടയില്‍ ചെരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: