ആലുവ: കനത്ത സുരക്ഷാപ്രശ്നം, കടല്‍പോലെ ആള്‍ക്കൂട്ടം; നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ പള്‍സര്‍ സുനിയേയും വിജീഷിനേയും കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. ശിവരാത്രി മണപ്പുറത്തിന് സമീപമാണ് പ്രതികളെ ചോദ്യം ചെയ്തിരുന്ന പോലീസ് ക്ലബ്. ആള്‍ക്കൂട്ടം പ്രതികളെ കാണാന്‍ തടിച്ചുകൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന ചട്ടം പാലിക്കാന്‍ പോലീസ് ധൃതിപിടിച്ചു. അതുകൊണ്ടുതന്നെ വേണ്ട രേഖകള്‍ ഹാജരാക്കാനായില്ല. കസ്റ്റഡിയില്‍ കിട്ടിയതുമില്ല. ഇത് പോലീസിന് ക്ഷീണമായി. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നമ്പര്‍ രണ്ടിന് മുന്പില് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എത്തിച്ചു. റിമാന്‍ഡിലായ ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.
കേസിലെ മറ്റ് പ്രതികളെ താമസിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. അതിനാല്‍ പ്രധാന പ്രതികളെ അവിടേക്കയക്കരുതെന്ന് പോലീസ് അപേക്ഷിച്ചിരുന്നു. രാവിലെ മെഡിക്കല്‍ സംഘം ആലുവ പോലീസ് ക്ലബ്ബിലെത്തി ഇരുവര്‍ക്കും വൈദ്യ പരിശോധന നടത്തി. വന്‍ പോലീസ് സുരക്ഷയോടെയാണ് ആലുവ മജിസ്ട്രേറ്റിന് മുന്പില് എത്തിച്ചത്.
പോലീസ് കസ്റ്റഡി അപേക്ഷയും മെഡിക്കല്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ വൈകി. ഇതിനാലാണ് കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ പരിഗണിക്കാഞ്ഞത്. കേസില്‍ കുടുക്കിയതല്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുനി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: