ഫെബ്രുവരി 17, വെള്ളിയാഴ്ച- രാത്രി 9.30: പ്രമുഖ യുവനടിയെ നെടുമ്പാശേരി അത്താണിയില്‍വെച്ച് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി. വഴിയില്‍ ഉപേക്ഷിച്ചു.
18 ശനി: സംഭവത്തില്‍ ഡ്രൈവര്‍ മാര്‍ട്ടിനെ അറസ്റ്റ് ചെയ്തു. പണത്തിന് വേണ്ടിയാണ് നടിയുടെ യാത്രാ വിവരം ചോര്‍ത്തി നല്‍കിയതെന്ന് മൊഴി. മാര്‍ട്ടിന്റെ ഫോണ്‍കോളുകളും എസ്എംഎസ്കളും പരിശോധിച്ചതിലൂടെ അക്രമി സംഘത്തലവന് പള്‍സര്‍ സുനിയെക്കുറിച്ച് വിവരം ലഭിച്ചു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അങ്കമാലി കറുകുറ്റിയിലുള്ള അഡ്വ. ഇ.സി. പൗലോസിനെ സമീപിച്ചു. മൊബൈല്‍ഫോണും പാസ്പോര്‍ട്ടും വക്കീലിന് ഏല്‍പ്പിച്ചു.
19 ഞായര്‍: സംഭവത്തില്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയും പിടികൂടി. തട്ടികൊണ്ടുപോകാന്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് മൊഴി നല്കി. സംഘം ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ കണ്ടെത്തി. ആക്രമിക്കപ്പെട്ട സമയത്ത് നടി സഞ്ചരിച്ച കാര്‍ നടന് ലാലിന്റെ മകന് ജീന്‍ പോളിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതെന്നും കണ്ടെത്തി.
നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ താരങ്ങള്‍. പ്രതിഷേധം ആഞ്ഞടിച്ചു. അക്രമത്തില്‍ ക്രിമിനില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍.
സംഭവത്തെ ലഘൂകരിച്ച് സിപിഎം സെക്രട്ടറി കോടിയേരി, ഒറ്റപ്പെട്ട സംഭവമെന്ന് ന്യായീകരണം.
20 തിങ്കള്‍: അഡ്വ.ഇ.സി. പൗലോസ് പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും മറ്റ് രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തെണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍. സുനിയെ പിടികൂടാന്‍ 49 ഒാളം പേരില്‍നിന്ന് തെളിവെടുത്തു. പള്‍സര്‍ സുനിയെ തേടി പോലീസ് അമ്പലപ്പുഴയില്‍. ദേശീയ വനിത കമ്മീഷന് ലളിതാ കുമാരമംഗലം ഡിജിപിയോട് വിശദീകരണം തേടി. മൂന്നുപ്രതികള്‍ പള്‍സര്‍ സുനി, മണികണ്ഠന്, വി.പി. വിജീഷ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍. രാത്രി 11 മണിയോടെ പ്രതി മണികണ്ഠനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു.
21 ചൊവ്വ: പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിനുമുമ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ സത്യഗ്രഹം. മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നടന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ മലയാളത്തിലെ പ്രമുഖ നടനാണ് പിന്നിലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.
22 ബുധന്‍: സംഭവത്തില്‍ പങ്കില്ലെന്നും പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും നടന് ദിലീപ് ദിലീപ് വിശദീകരിച്ചു.അക്രമത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകസംഘം. മുഖ്യപ്രതിയെ പിടികൂടിയ ശേഷം മറ്റ് കാര്യങ്ങളെന്ന് മുഖ്യമന്ത്രി
23 വ്യാഴം: ആറു ദിവസത്തിന് ശേഷം എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. സുനിയെ കോടതിയില്‍ നിന്ന് പിടിച്ചതിനെതിരെ അഭിഭാഷകരും പോലീസും തമ്മില്‍ കയ്യാങ്കളി. പണം തട്ടാന്‍ വേണ്ടിയായിരുന്നുവെന്ന് സുനിയുടെ മൊഴി.
24 വെള്ളി: പള്‍സര്‍ സുനി ജയിലില്‍ റിമാന്‍ഡില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: