തൊടുപുഴ: നാട്ടുകാരുടെ ഉറക്കം കെടുത്തി തൊണ്ടിക്കുഴ മേഖലയില്‍ മോഷ്ടാവ് കറങ്ങുന്നു.
തൊണ്ടിക്കുഴ, നടയം, കൊതകുത്തി, ശാസ്താംപാറ, പട്ടയംകവല എന്നിവിടങ്ങളിലാണ് മോഷ്ടാവിനെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. ഒരു മാസത്തിനുള്ളില്‍ പത്ത് ഇടങ്ങളില്‍ മോഷണ ശ്രമം ഉണ്ടായി. തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പീഠികപറമ്പില്‍ ലേഖയുടെ വീട്ടിലാണ് അവസാന മോഷണ ശ്രമം നടന്നത്. ജനല്‍ തുറന്നിട്ട് കിടന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒന്നരയോടെ മോഷ്ടാവ് ഇവരുടെ മകളുടെ കാലിലെ ആഭരണത്തില്‍ കയറി പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഒച്ചയുണ്ടാക്കിയതിനെ തുടര്‍ന്ന് മോഷ്ടാവ് കടന്ന് കളഞ്ഞു.
തൊണ്ടിക്കുഴയില്‍ നിന്ന് ജനുവരി 21 ന് 8 പവന് തൂക്കം വരുന്ന മാല ജനലിലൂടെ കൈയിട്ട് കള്ളന് കൊണ്ടുപോയിരുന്നു. വെട്ടിയാംകുന്നേല്‍ അബ്ദുള്ഖാതറിന്റെ വീട്ടിലാണ് മകളുടെ കല്യാണ തലേന്ന് മോഷണം നടന്നത്. കൊതകുത്തി പള്ളിക്കുന്നേല്‍ സജിയുടെ വീട്ടില്‍ നിന്നും മൂന്നര പവനും മോഷണം പോയിരുന്നു. അബ്ദുള്ഖാതറിന്റെ വീട്ടില്‍ മോഷണം നടന്ന ദിവസവും കഴിഞ്ഞ തിങ്കളാഴ്ചയും ഇതിന് സമീപത്ത് തന്നെ വാടകയ്ക്ക് താമസിക്കുന്ന അഖിലിന്റെ വീട്ടിലും കള്ളന് എത്തിയതായി വീട്ടുകാര്‍ പറയുന്നു.
21 ന് രാത്രി നടയത്ത് ജോണി പുല്‍പ്പറമ്പിലിന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി വീട്ടുകാര്‍ എഴുന്നേറ്റ് ലൈറ്റിട്ടതോടെ മോഷ്ടാവ് കടന്ന് കളഞ്ഞു. തുടര്‍ന്ന് സമീപത്ത് തന്നെയുള്ള മുട്ടത്ത് പുത്തന്‍പുരയില്‍ തങ്കച്ചന്റെ വീട്ടിലും എത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നത് രക്ഷയായി. ഒരാഴ്ച മുമ്പ് മരവെട്ടിച്ചുവട്ടിലും കള്ളനെത്തിയതായി നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ നല്ല ഉറക്കം പിടിക്കുന്ന വെളുപ്പിന് ഒന്നിനും രണ്ടരയ്ക്കും ഇടയ്ക്കാനാണ് മോഷ്ടാവിന്റെ കടന്നു വരവ്.
അര്‍ദ്ധരാത്രിയില്‍ വാതിലില്‍ മുട്ടി ആക്രമിച്ചു പണവും സ്വര്‍ണവും കവരാനുള്ള നീക്കവും ഉണ്ടായതായി വിവരമുണ്ട്. കടുത്ത വേനലായതോടെ ജനല്‍ തുറന്നിട്ടു ഉറങ്ങുന്നവരെയും ലക്ഷ്യമാക്കിയാണ് കള്ളന്റെ വരവ്. ഇതോടെ ഉറക്കമുളച്ച് കള്ളനെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: