ആലപ്പുഴ: മാവേലിക്കര സഹകരണബാങ്കിന്റെ തഴക്കര ശാഖയിലെ തട്ടിപ്പ് സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സിപിഎം അടിയന്തര ജില്ലാ കമ്മറ്റി യോഗത്തില്‍ ഭിന്നതയും കടുത്ത വാക്പ്പേരും. കേണ്ഗ്രസുകാരിയും ക്രമക്കേടില്‍ പങ്കാളിയുമായ ജോയിന്റ് രജിസ്ട്രാറെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാട് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായും ഒരു വിഭാഗം ജില്ലാ കമ്മറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തിയതോടെയാണ് വാക്പോരിന് തുടക്കമായത്.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് ജില്ലാ നേതൃത്വവുമായി ആലേചിക്കാതെ നടപടി എടുക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. ഇത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി, സംശയത്തിന്റെ നിഴലിലുമാക്കി. മുന്‍ സഹകരണ മന്ത്രിയും, മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്റെ അഭിപ്രായം പോലും മന്ത്രി ചോദിക്കാത്തതിലും യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. ജില്ലാ നേതൃത്വവുമായി ആലോചിക്കാതെ സഹകരണവകുപ്പില്‍ ഇനി നടപടി ഉണ്ടാകരുതെന്ന യോഗ തീരുമാനം മന്ത്രിയെ അറിയിക്കാനും തിരുമാനിച്ചു.
ജില്ലാ കമ്മിറ്റി തിരുമാനങ്ങള്‍ പത്രങ്ങള്‍ക്ക് ചോരുന്നത് തടയാനായി കമ്മിറ്റി അംഗങ്ങളുടെ മൊബൈല്‍ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കി. മാവേലിക്കര സഹകരണബാങ്ക് പ്രതികളുമായി നിരന്തരമായി ബന്ധപ്പെട്ടവരുടെ കോള്ലിസ്റ്റുകുടി എടുക്കണമെന്ന് ആവശ്യമുയര്‍ന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട ചിലരുമായി ജില്ലാ സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മന്ത്രി ജി. സുധാകരന് ഒരു പൊതുയോഗത്തില്‍ ആരോപണവിധേയയായ ജോ. രജിസ്ട്രാറെ പുകഴ്ത്തി സംസാരിച്ചതിന്റെ അടുത്ത ദിവസമാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
ക്രമക്കേടിനെ തുടര്‍ന്ന് കോട്ടയത്തേക്ക് ഇവരെ സ്ഥലം മാറ്റിയിരുന്നെങ്കിലും പോകാന്‍ ഇവര്‍ കൂട്ടാക്കിയില്ല. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ ലഭിച്ചതിനാലാണ് സ്ഥലം മാറ്റത്തിന് വഴങ്ങാതിരുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹരിപ്പാട്ട് സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടതിന് ശുപാര്‍ശ ചെയ്ത പാര്‍ട്ടിയിലെ ഒരു വിഭാഗം സംരക്ഷിക്കുകയാണെന്നും ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
സഹകരണബാങ്ക് വിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണം മാറ്റാനും അഴിമതി വിരുദ്ധ പ്രതിച്ഛായ നിലനിര്‍ത്താനുള്ള പ്രചരണം തുടങ്ങാനും യോഗത്തില്‍ തീരുമാനമായി.
കോണ്‍ഗ്രസ് ഭരണത്തിലുള്ള ബാങ്കിലെ തട്ടിപ്പു മുതലെടുക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് മാത്രമല്ല, അതിന്റെ ഭാഗമാണോയെന്ന സംശയം പൊതുജനങ്ങളില്‍ ഉണ്ടാക്കിയതായി യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: