കുറവിലങ്ങാട്: പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തബാധ കണ്ടെത്തിയ മരങ്ങാട്ടുപിള്ളി ടൗണിന് സമീപമുള്ള സ്കൂള്‍ വളപ്പിലെ കിണര്‍ വൃത്തിഹീനം. വെള്ളത്തിലൂടെയാണ് രോഗം പടരാന്‍ ഇടയാക്കുന്നതെന്ന് ആരോഗ്യവിഭാഗം. സ്കൂള്‍ വളപ്പിലെ കിണറ്റില്‍ ചെടികള്‍ വളര്‍ന്ന് ചുറ്റുമതിലിന് മുകളിലെത്തിയിട്ട് മാസങ്ങളായി. ഈ ചെടികള്‍ മൂലം പ്രകാശം കിണറിനുള്ളില്‍ കടക്കില്ല. ചെടികളില്‍നിന്ന് വീഴുന്ന ഇലകള്‍ അഴുകി വെള്ളത്തിന് മുകളില്‍ എണ്ണപോലെയുള്ള പാടയും കാണാന്‍ കഴിയും. നൂറുകണക്കിന് കുട്ടികള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഈ കിണര്‍ വൃത്തിയാക്കണം എന്ന ആവശ്യം രക്ഷിതാക്കളില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ ഇതിന് കൂട്ടാക്കാത്തതാണ് കുട്ടിളില്‍ മഞ്ഞപ്പിത്തബാധയ്ക്ക് കാരമമായത്. വേനല്‍ രൂക്ഷമായതോടെ കിണറ്റിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതും രോഗബാധയ്ക്ക് കാരണമായി.
മരങ്ങാട്ടുപിള്ളി ഗവണ്മെന്റ് ആശുപത്രിയില്‍ അഞ്ച് കുട്ടികളും, കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് കുട്ടികള്‍ക്കും വിവിധ സ്വകാര്യ ആശുപത്രികളിലായി പത്ത് കുട്ടികളുമാണ് മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയത്. കടപ്പൂര്, വയലാ, കുറവിലങ്ങാട്, ഉഴവൂര്‍ മേഖലയിലും മഞ്ഞപ്പിത്തം സ്ഥിരികരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യഥാസമയം രോഗപ്രതിരോധ പ്രവര്‍ത്തനം നടത്താത്തതും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയിരുന്നു. യഥാസമയം സ്കൂളുകളിലെ കിണറുകള്‍ പരിശോധിക്കാനും വൃത്തിയാക്കാനും ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ലയെന്നതും രോഗം പടര്‍ന്ന് പിടിക്കുവാന്‍ കാരണമായി. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും മരങ്ങാട്ടുപിള്ളി ഗവണ്മെന്റ് ഹോസ്പിറ്റലിലെ ലാബ് അടച്ച നിലയിലാണ്. ഈ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്ക് രക്തപരിശോധനയ്ക്കായി മറ്റ് പ്രദേശങ്ങളിലെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: