പാലാ: നിര്‍മ്മാണകാലം മുതല്‍ വിവാദമായ പാലാ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്സിനെചൊല്ലി വീണ്ടും വിവാദം പുകയുന്നു. ഈ കോംപ്ലക്സ് ഏറ്റെടുത്ത് ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന നഗരസഭാ വൈസ് ചെയര്മാന് കൂടിയായ കുര്യാക്കോസ് പടവന് മാര്‍ച്ച് 31 ഓടെ ഇവിടം ഒഴിയുകയാണ്.
തുടര്‍ന്ന് മാര്‍ക്കറ്റ് കോംപ്ലക്സ് വീണ്ടും ലേലം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭ ഭരണപക്ഷത്ത് കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടു കഴിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരഭരണത്തിന് നേതൃത്വം കൊടുക്കുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് രണ്ടുതവണ നഗരസഭാംഗങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
മുനിസിപ്പല്‍ മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ലേലം ക്ഷണിച്ചെങ്കിലും ആരും ഇതേറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. 14 തവണ ഇങ്ങനെ ആളില്ലാത്തതിനാല്‍ ലേലം മാറ്റി വയ്ക്കേണ്ടി വന്നു. പതിനഞ്ചാംതവണ പാലാ മാര്‍ക്കറ്റിംഗ് എന്ന കമ്പനിയാണ് മാര്‍ക്കറ്റ് കോംപ്ലക്സ് ലേലത്തില്‍ എടുത്തത്. തുടര്‍ന്ന് അന്ന് ചെയര്‍മാനായിരുന്ന കുര്യാക്കോസ് പടവന്റെ നേതൃത്വത്തില്‍ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇത് പ്രവര്‍ത്തിച്ചു പോന്നു.
എന്നാല്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ കുര്യാക്കോസ് പടവന് വന്‍ ലാഭം കൊയ്യുന്നുവെന്നും നഗരസഭയ്ക്ക് ഇതുമൂലം കനത്ത നഷ്ടം ഉണ്ടാകുന്നുവെന്നും സ്വന്തം പാര്‍ട്ടിയില്‍പെട്ട ചിലര്‍കൂടി ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് മാര്‍ക്കറ്റ് കോംപ്ലക്സ് വിട്ടുകൊടുക്കാന്‍ കുര്യാക്കോസ് പടവന് തീരുമാനമെടുത്തത്. മാര്‍ച്ച് 31ന് കെട്ടിടം ഒഴിയുകയാണെന്ന് കാണിച്ച് പാലാ മാര്‍ക്കറ്റിംഗ് കമ്പനി നഗരസഭയ്ക്ക് കത്ത് കൊടുത്തിട്ടുണ്ട്. റിഡക്ഷന്‍ വില്പനയിലൂടെ സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങളും വിറ്റു തീര്‍ത്തു വരികയാണ്.
ഈ സാഹചര്യത്തിലാണ് മാര്‍ക്കറ്റ് കോംപ്ലക്സ് വീണ്ടും ലേലം ചെയ്യാന്‍ നഗരസഭാധികൃതര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇതിനായി ബൈലോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭായോഗം പലതവണ ചേര്‍ന്നെങ്കിലും മാണി ഗ്രൂപ്പ് അംഗങ്ങളുടെ കടുത്ത അഭിപ്രായ ഭിന്നത മൂലം ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ചെയര്‍പേഴ്സണ്‍ ലീനാ സണ്ണിയും ചില അംഗങ്ങളും ഒരു ഭാഗത്തും വൈസ് ചെയര്മാന് കുര്യാക്കോസ് പടവനെ അനുകൂലിക്കുന്ന ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ മറുഭാഗത്തുമായി നിന്ന് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഈ വിഷയം പരിഹരിക്കാന്‍ ഞായറാഴ്ച മാണിഗ്രൂപ്പിന്റെ നഗരസഭാ കൗണ്‍സിലിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൗണ്‍സിലിലും ഈ വിഷയം ചര്‍ച്ചയ്ക്ക് വരുന്നുണ്ട്.
മേലില്‍ മുനിസിപ്പല്‍ മാര്‍ക്കറ്റ് ലേലം ചെയ്യുമ്പോള്‍ കൃത്യമായ വ്യവസ്ഥകളോടെ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തി വേണം നടത്താനെന്ന് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎമ്മും, ബിജെപിയും നഗരസഭാ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മാര്‍ക്കറ്റ് കോംപ്ലക്സിലെ പ്രവര്‍ത്തനത്തെക്കുറിച്ച് ഓംബുഡ്സ്മാനും ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ സമയം ഇഷ്ടക്കാരായ ചിലര്‍ക്ക് കോംപ്ലക്സിന്റെ മുന്‍വശ മുറികള്‍ നിസാരമായ ദിവസ വാടകയ്ക്ക് കൊടുക്കാനും നഗരസഭാ ഭരണപക്ഷത്ത് തന്നെ ചരടുവലികള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: