ആലപ്പുഴ: കീടങ്ങളെയും രോഗബാധകളെയും അതിജീവിച്ച് കുട്ടനാട്ടില്‍ പുഞ്ചക്കൃഷി വിളവെടുപ്പ് തുടങ്ങി. കാലാവസ്ഥാ വ്യതിയാനം വിളവിനെ സാരമായി ബാധിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. കാവാലം കൃഷിഭവന് പരിധിയിലെ മംഗലം മാണിക്യമംഗലം കായല്‍, കട്ടക്കുഴി പാടശേഖരം എന്നിവിടങ്ങളിലാണ് ഇത്തവണ ആദ്യം വിളവെടുപ്പാരംഭിച്ചത്.
പതിറ്റാണ്ടുകള്‍ക്കുശേഷം വിളവിറക്കിയ റാണി കായലില്‍ കഴിഞ്ഞ ദിവസം കൃഷി മന്ത്രിയെത്തി വിളവെടുപ്പിനു തുടക്കമിട്ടു. ജില്ലയില്‍ 531 പാടശേഖരങ്ങളിലായി 26,606 ഹെക്ടറിലാണ് ഈ സീസണില്‍ കൃഷിയിറക്കിയത്. വിളവെടുപ്പ് തുടങ്ങിയിട്ടും കര്‍ഷകരുടെ രജിസ്ട്രേഷന് ഇതുവരെയും പൂര്‍ത്തിയായില്ല. 25,000 മുതല്‍ 30,000 വരെ കര്‍ഷകരാണ് കുട്ടനാട്ടില്‍ മാത്രമുള്ളത്. ജില്ലയിലെ മൊത്തം കര്‍ഷകരുടെ കണക്ക് 45,000ത്തോളം വരും.
നിരവധി പ്രതികൂലസാഹചര്യങ്ങള് അതിജീവിച്ചാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍ വിളവെടുപ്പിനൊരുങ്ങുന്നത്. വിതയാരംഭിച്ചപ്പോള് മുതലുള്ള എരണ്ടയുടെ ആക്രമണം ഇപ്പോഴുമുണ്ട്. ആദ്യഘട്ടങ്ങളില്‍ മുഞ്ഞ, പട്ടാളപ്പുഴു എന്നിവയുടെ ഉപദ്രവം നിരവധി സ്ഥലങ്ങളില്‍ കൃഷിയെ ദോഷകരമായി ബാധിച്ചു. രണ്ടാം കൃഷിക്കു സപ്ലൈകോ സംഭരിച്ച നെല്ലു വില കിട്ടാനുണ്ടായ കാലതാമസവും കര്‍ഷകരെ ഏറെ വലച്ചു. മഴക്കുറവും കടുത്ത ചൂടും നെല്‍ക്കൃഷിയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ശക്തമായ ചൂടിനെത്തുടര്‍ന്ന് 120 ദിവസം കൊണ്ട് വിളവെത്തേണ്ട നെല്ല് ചിലയിടങ്ങളില്‍ ഒരാഴ്ചമുമ്പേ വിളവെടുപ്പിനു പാകമായിരുന്നു.
തണ്ണീര്‍മുക്കം ബണ്ടുവഴി കുട്ടനാടന്‍ ജലാശയങ്ങളില്‍ ഉപ്പുവെള്ളം കയറിയതും നെല്ലിനു ഭീഷണിയായി. തുടര്‍ന്ന് കൃഷിയുടെ അവസാനഘട്ടങ്ങളില്‍ പാടത്തു വെള്ളം കയറ്റാനാകാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്നാണ് കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ഇത്തവണ കിലോയ്ക്ക് 22.50 രൂപ വിലയ്ക്കാണ് നെല്ല് സംഭരിക്കുക. ഇതില്‍ 14.70 രൂപ മിനിമം സ്റ്റാറ്റിയൂട്ട് തുകയും (എംഎസ്പി) 7.80 രൂപ സംസ്ഥാനം നല്കുന്ന പ്രോത്സാഹന തുകയുമാണ്. കഴിഞ്ഞ പുഞ്ച സീസണില്‍ 11,42,078.86 ക്വിന്റല്‍ നെല്ല് സംഭരിച്ചു. കിലോഗ്രാമിന് 21.50 രൂപയ്ക്കായിരുന്നു സംഭരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: