യാദസ്സുകളുടെ ഗര്‍ഭഗൃഹമെങ്കിലും യോര്‍ദ്ദാന്റെ കൈവഴിയല്ല, പമ്പ. യാഗവിഘ്നത്തിന്റെ കണ്ണീരാണത്. നാന്മുഖന്റെ മനോദുഃഖം പുണ്യപമ്പയായി ഒഴുകാന്‍ തുടങ്ങിയിട്ട് മന്വന്തരങ്ങള്‍ പിന്നിട്ടിരിക്കുന്നു.
പശ്ചിമഘട്ടത്തിലെ യാഗശാലയില്‍ യജമാനപത്നീപദം കാംക്ഷിച്ച സ്വരഗായത്രീ ദേവിമാരുടെ വ്യവഹാരത്തില്‍നിന്നാണ് പമ്പയടക്കമുള്ള കേരളീയ നദികള്‍ പ്രവാഹം ആരംഭിക്കുന്നത്. പരസ്പര ശാപമേറ്റ സ്വരയും ഗായത്രിയും യാഗദേവതമാരും പടിഞ്ഞാറ് പായും നദികളായി സിന്ധുവിനെ ആശ്ലേഷിച്ചപ്പോള്‍, ബ്രഹ്മവിഷ്ണുമഹേശ്വരന്മാര് കിഴക്കോട്ടൊഴുകും നദികളായി പൂര്‍വ്വകേരളത്തെ പുളകം കൊള്ളിച്ചു. ത്രേതായുഗത്തില്‍ ശ്രീരാമന്, കലികാല വരദനായ അയ്യപ്പന്, അവര്‍ക്കു പിന്നാലെ അസംഖ്യം ഹൈന്ദവ രാജവംശങ്ങള്‍… പിന്നെയുമൊഴുകുന്ന പമ്പയുടെ കൂലങ്ങളില്‍ മതപരിവര്‍ത്തന വീരന്മാരായ കുറേ മിഷണറിമാരല്ലാതെ ജ്ഞാനസ്നാനത്തിനായി യോഹന്നാന്മാരാരുമേ വന്നു പോയില്ല.
ഒരു മെത്രാന് കായല്‍ ഉണ്ടായിരുന്നതായി കുറേനാള്‍ മുമ്പാണ് നമ്മള് കേട്ടത്. ഇപ്പോഴിതാ, മറ്റൊരു മെത്രാന് കരംതീരുവയുള്ള പുഴയും ഉണ്ടെന്ന് നമ്മള് കേള്‍ക്കുന്നു. കോഴഞ്ചേരി പാലം മുതല്‍ അമ്പലം വരെയുള്ള പമ്പാ നദീതടത്തിന്റെ പറ്റീട്ട് കീശയിലുണ്ടെന്ന വാദത്തിന്റെ വക്താക്കളോട് മസ്തിഷ്കമരണം സംഭവിക്കാത്ത മനുഷ്യരുടെ ചോദ്യം ഇതാണ്: വഞ്ചിരാജ്യഭൂപതി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപദ്മനാഭദാസനായി പ്രജാപരിപാലനം നടത്തിയ തിരുവിതാംകൂറിലെ കായലും പുഴയും കടലും മലയും വയലേലകളും കൊല്ലത്തെയും കുട്ടനാട്ടിലെയും ഹൈറേഞ്ചിലെയും തിരുവല്ലയിലെയും പള്ളീലച്ചന്മാരുടെ പേര്‍ക്ക് ഇഷ്ടദാനമെഴുതി തന്നത് ആരാണ്? തോമായുടെ നമ്പൂതിരിഫലിതം മാറ്റിവച്ചാല്‍ പഴയ മലങ്കരസഭയ്ക്കു പോലും വലിയ പഴക്കമൊന്നും ഇല്ലെന്നിരിക്കേ, 1876ലെ മുളന്തുരുത്തി സുന്നഹദോസും അതേത്തുടര്‍ന്ന് ആയില്യം തിരുനാളിന്റെ കോടതിവിധിയും മൂലം പിളര്‍ന്നുണ്ടായ മാര്‍ത്തോമ്മാക്കാര്‍ യുഗാന്തരങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്ന പുണ്യനദിക്ക് ഉടമസ്ഥാവകാശം കല്പിക്കുന്നത് എതു വകയിലാണ്?
മാരാമണ്ണിലെ പാലക്കുന്നത്ത് അബ്രഹാമിന്റെ അനന്തരവനായ മാത്യൂസ് മാര്‍ അത്താനാസ്യോസില്‍ നിന്നാണല്ലോ മാര്‍ത്തോമാ സുറിയാനി സഭാചരിത്രം തുടങ്ങേണ്ടത്. തിരുവിതാംകൂര്‍ റസിഡന്റെ് വില്ല്യം കല്ലനുമായി ചേര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ പാലക്കുന്നത്ത് മെത്രാന് നടത്തിയ ചില പണികളെപ്പറ്റി വിസ്തരിക്കുന്നില്ലെങ്കിലും, വിദേശത്തു പോയി ക്രിസ്തുമതത്തെപ്പറ്റി പഠിച്ച ആദ്യ മലയാള നസ്രാണിയെന്ന നിലയ്ക്ക് അന്വേഷണം അവിടെനിന്ന് തുടങ്ങാം.
ആരാണ് ക്രിസ്തുവും മേരിയും? എന്താണ് െ്രെകസ്തവ ദര്‍ശനങ്ങള്‍? വരത്തന്മാരായ യൂറോപ്യന്മാര് പറഞ്ഞുകൊടുത്ത അറിവല്ലാതെ അതേപ്പറ്റി കൂടുതലായൊന്നും കേരളം വിട്ട് പുറത്തെങ്ങും പോയിട്ടില്ലാത്ത അദ്യ നസ്രാണികള്‍ക്ക് അറിയുമായിരുന്നില്ല. 1810ല്‍ തിരുവിതാംകൂര്‍ റസിഡന്റൊയി കേരളത്തില്‍ എത്തിയ ജോണ്‍ മണ്‍റോയുടെ കെണിയില്‍ വീണ അവര്‍ ഹെന്റി ബേക്കറും ബഞ്ചമിന് ബെയ്ലിയും അടങ്ങുന്ന മിഷണറി സംഘത്തെ ‘സഹോദര നിര്‍വ്വിശേഷമായ മനഃചേഷ്ടയോടെ സസന്തോഷം സ്വാഗതം ചെയ്ത്’ സഖ്യം സ്ഥാപിച്ചതും തന്മൂലമായിരുന്നു; എന്നാല്‍ റോമന്‍ കത്തോലിക്കരുമായുള്ള സമ്പര്‍ക്കം മൂലം മലിനപ്പെട്ടവരെന്ന അഭിപ്രായമാണ് മലങ്കരക്കാരെപ്പറ്റി മിഷനറിമാര്‍ക്ക് ഉണ്ടായിരുന്നത് (സെഡ്.എം. പാറേട്ട്, മുളന്തുരുത്തി സുന്നഹദോസ്പേജ് 26). തന്മൂലം ക്രിസ്തുമതത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന യജമാനഭാവവും മിഷനറിമാര്‍ പുലര്‍ത്തിപ്പോന്നു. പാറേട്ടിന്റെ തന്നെ വരികള്‍ കടമെടുത്താല്‍, ‘കന്യകാമറിയം യേശുവിനെ പ്രസവിച്ച ശേഷം പിന്നെയും പല സന്താനങ്ങളുടെ മാതാവായി’ എന്നു മിഷണറി നാട്ടുകാരെ പഠിപ്പിച്ചപ്പോള്‍ ‘മറിയം പുരുഷനെ അറിഞ്ഞില്ല, നിത്യകന്യക ആയിരുന്നു’ എന്ന് മലങ്കരക്കാരന്‍ തിരുത്താന്‍ ചെന്നത് (പൈതൃകമായി വിശ്വസിച്ചു പോന്ന കുന്തിയുടെ പ്രസൂതികഥ ഓര്‍ത്തുകാണും പാവം) സായ്പേമാന്മാരെ ചൊടിപ്പിച്ചു. ചെറിയ നീരസങ്ങള്‍ പയ്യെ വഴിപിരിയലിലേക്ക് നീങ്ങി.
1835ല്‍ കൊല്‍ക്കൊത്ത ബിഷപ്പ് വില്‍സണ്‍ ഇരുകൂട്ടരെയും വിളിച്ച് മദ്ധ്യസ്ഥതയ്ക്ക് ശ്രമിച്ചു. കേരളത്തിലെ അച്ചായന്മാര് വഴങ്ങിയില്ല. വെള്ളക്കാരന്റെ സര്‍വജ്ഞഭാവവും വര്‍ണ്ണമേധാവിത്വവും സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായതോടെ മിഷണറിമാരുമായി മേലില്‍ കൂട്ടില്ലെന്ന് മലങ്കരനേതാവ് ചേപ്പാട് മാര്‍ ദിവാന്നാസ്യോസ് പ്രഖ്യാപിച്ചു. ഹിന്ദുക്കളെ കഴുവിലേറ്റാന്‍ തട്ടിക്കൂട്ടിയ അധാര്‍മ്മികസഖ്യം 1837ല്‍ മണ്ണപ്പംപോലെ ഉടഞ്ഞ് കുപ്പയില്‍ എറിയപ്പെട്ടു.
മിഷണറിമാരുമായി ലോഹ്യത്തില്‍ കഴിഞ്ഞ കാലത്ത് വിദേശത്തുപോയി ക്രിസ്തുമതത്തെപ്പറ്റി പഠിക്കണമെന്ന് കേരളീയ നസ്രാണികള്‍ ആഗ്രഹിച്ചു. അങ്ങനെയാണ് സായ്പിന്റെ ദയാവായ്പില്‍ പാലക്കുന്നത്ത് മാത്തുക്കുട്ടി എന്ന മലയാളി ആദ്യമായി സെമിനാരി പഠനത്തിനായി വിദേശത്ത് പോകുന്നത്. അഞ്ചെട്ടുമാസത്തെ ശെമ്മാശപഠനത്തിനു ശേഷം 1846 ജൂണ്‍ മാസത്തില്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മാത്തുക്കുട്ടി തിരിച്ചെത്തിയതോടെ മലങ്കര സഭയില്‍ ഇടിവെട്ടും വെള്ളപ്പൊക്കവും ആരംഭിച്ചു.
നവീകരണമെന്ന പേരില്‍ സഭ പിടിക്കാന്‍ അത്താനാസ്യോസ് നടത്തിയ ശ്രമങ്ങള്‍ 1876ലെ മുളന്തുരുത്തി സുന്നഹദോസില്‍ പൊളിഞ്ഞു പാളീസായി. മാര്‍ത്തോമ്മാ സുറിയാനിസഭ എന്ന പേരുസ്വീകരിച്ച് പരിഷ്കരണവാദികള്‍ പുറത്തുപോയി. 1888ല്‍ ആദ്യം ഇവാഞ്ചലിക്കല്‍ അസോസിയേഷനും പിന്നീട് മാര്‍ത്തോമ്മാ ഇവാഞ്ചലിക്കല്‍ അസോസിയേഷനുമായി വളര്‍ന്ന സഭ തിരുവിതാംകൂറിലെങ്ങും സുവിശേഷ സംഘങ്ങള്‍ രൂപീകരിച്ച് പ്രൊട്ടസ്റ്റന്റെുകാരുടെ സഹായത്തോടെ നടത്തിയ ഹിന്ദു നശീകരണത്തെപ്പറ്റി അധികം പറയിക്കാതിരിക്കുകയാവും നല്ലത്. വെറും 129 വര്‍ഷത്തെ ചരിത്രവും കൈയില്‍ പിടിച്ച്, യുഗപുത്രിയായ പുണ്യപമ്പയ്ക്ക് കരമൊടുക്കാന്‍ നടക്കുന്നത് അതിലേറെ ബോറും.
മണ്‍റോ-മലങ്കര സഖ്യവും പാലക്കുന്നത്ത് മെത്രാന്റെ പരിഷ്ക്കരണഭ്രമവും കേരളീയ നസ്രാണിസമൂഹം പറഞ്ഞുപരത്തുന്ന രണ്ടായിരം കൊല്ലത്തെ തോമാപാരമ്പര്യത്തിന്റെ കള്ളത്തരം മൂടോടെ പൊളിച്ചെറിഞ്ഞു. കേരളത്തില്‍ എ.ഡി 52 മുതല്‍ ക്രിസ്ത്യാനികള്‍ ഉണ്ടെങ്കില്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാനും, കോട്ടയത്ത് പള്ളി പണിയാനും 1816ല്‍ റാണി ലക്ഷ്മീബായിയുടെ കാലംവരെ അവര്‍ക്കു കാക്കേണ്ടിവന്നത് എന്തുകൊണ്ട്? തോമാ പണ്ടേ ഇവിടെ വന്നെങ്കില്‍ ഒരു ക്രിസ്ത്യാനിക്ക് (പാലക്കുന്നത്ത് മെത്രാന്) വിദേശത്തു പോയി ക്രിസ്ത്യാനിറ്റിയെക്കുറിച്ച് പഠിക്കാന്‍ 1846 കൊല്ലം എന്തുകൊണ്ട് കാത്തിരിക്കേണ്ടി വന്നു? തോമായുടെ സ്വന്തം നാട്ടില്‍ പോലും ആദ്യനൂറ്റാണ്ടുകളില്‍ ബൈബിള്‍ പുറത്തിറങ്ങിയപ്പോള്‍ അതിബുദ്ധിമാന്മാരായ കേരളീയ ക്രിസ്ത്യാനികള്‍ക്ക് മലയാളത്തില്‍ ബൈബിള്‍ പുറത്തിറക്കാന്‍ മിഷണറിമാരുടെ വരവ് വരെ എന്തുകൊണ്ട് കഴിഞ്ഞില്ല? നുണക്കഥകള്‍ പ്രചരിപ്പിച്ച് അന്യന്റെ മണ്ണും ഭാഷയും ആചാരാനുഷ്ഠാനങ്ങളും പുണ്യഗ്രന്ഥങ്ങമെല്ലാം കൈയിട്ടു വാരുകയും, മതപരിവര്‍ത്തനമെന്ന ഹീനകൃത്യം ജീവവായുവായി സ്വീകരിക്കുകയും ചെയ്ത ക്രൈസ്തവസഭകളുടെ മൊഴി മുട്ടിയ ചോദ്യങ്ങളായിരുന്നു ഇവ.
നദികള്‍ സംസ്കാരങ്ങളെ വഹിക്കുന്നു. ആറേ ഒഴുകുന്ന വെള്ളം ആരെങ്കിലും കോരിക്കുടിക്കട്ടെ; പക്ഷേ പുഴയുടെ ചരിത്രം തിരുത്തരുത്.
ക്രിസ്തുമതം ഉണ്ടാകുന്നതിനു മുമ്പും ഹിന്ദുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. പമ്പയും അനുസ്യൂതം ഒഴുകിയിരുന്നു. സര്‍വാര്‍ദ്ധസിദ്ധരായ കുറേ പ്രാചീന മനുഷ്യര്‍ കറുപ്പുമുടുത്ത് നഗ്നപാദരായി ‘നിന്റെകത്ത് ഓം’ തിന്തകത്തോമാക്കി മലകയറി പോയതും ആ സഹ്യപുത്രീ തടങ്ങളിലൂടെയാണ്. കല്ലും മുള്ളും താണ്ടിയുള്ള മഹായാത്രയില്‍ പിതൃക്കളും വനദേവതമാരും ദൈവങ്ങളും അവര്‍ക്ക് കാവല്‍ നിന്നു. തത്ത്വമസി ആലംബമായി. കൊറ്റിയെപ്പോലെ പാദങ്ങള്‍ പയ്യെ വച്ച് പറ്റീട്ടുമായി പമ്മി വരുന്നവര്‍ക്ക് ഗതി മാറ്റാനുള്ളതല്ല, ഇതിഹാസ നദീചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: