പീരുമേട്: താലൂക്കിലെ ഏലപ്പാറ മുതല്‍ കുമളി വരെയുള്ള വിവിധ ഭാഗങ്ങളിലുള്ള സമാന്തര സര്‍വ്വീസുകള്‍ സ്വകാര്യ -കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഭീഷണിയായിട്ടും ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഏലപ്പാറയില്‍ നിന്നും കുട്ടിക്കാനത്തിനും കുട്ടിക്കാനത്ത് നിന്ന് പാരുമേടിനും ഇവിടെ നിന്ന് പാമ്പനാര്‍ ഭാഗത്തേയ്ക്കും പെരിയാറില്‍ നിന്നും കുമളിയ്ക്കുമാണ് സമാന്തര സര്‍വ്വീസ് നടത്തുന്നത്. കുമളിയില്‍ നിന്നും ഏലപ്പാറയ്ക്കാണ് പ്രധാനമായും ഹ്രസ്വദൂര സര്‍വ്വീസുകള്‍ നടത്തി വരുന്നത്.
സമാന്തര സര്‍വ്വീസുകളുടെ കടന്നുവരവ് ബസ് സര്‍വ്വീസിന് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. ഈ റൂട്ടിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ നിന്നും യാത്രക്കാര്‍ ഇല്ലാതായി. മുമ്പ് ബസുകളില്‍ പോര്‍ട്ടര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കളക്ഷന്‍ കുറവ് കാരണം ഈ പോസ്റ്റ് മിക്ക ബസുകളിലും നിര്‍ത്തലാക്കി. കുറഞ്ഞത് അഞ്ച് യാത്രക്കാരെ ലഭിച്ചാല്‍ വണ്ടിപ്പെരിയാറില്‍ നിന്നും ഓട്ടോറിക്ഷ കുമളിയ്ക്ക് സര്‍വ്വീസ് നടത്തും.
ഒരാള്‍ക്ക് 20 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. കുമളിയില്‍ നിന്നും പെരിയാറിന് തിരികെ വരുമ്പോള്‍ പെരിയാര്‍ ആശുപത്രി, ചെളിമല വില്ലേജ്, ചോറ്റുപാറ എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരെയും ഇവര്‍ കയറ്റുന്നത് കുമളിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ വരുമാനത്തേയും സാരമായി ബാധിക്കുന്നു. സമാന്തര സര്‍വ്വീസ് ഭീഷണി കാരണം പല ബസുകളും നിര്‍ത്തലാക്കി വരികയാണ്. സമാന്തര സര്‍വ്വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: