തിരുവനന്തപുരം: ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിവാദ പ്രസ്താവന തെറ്റായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മണിയുടെ പ്രസ്താവന തിരുത്തി പിണറായി വിജയന് വാര്‍ത്താസമ്മേളനം നടത്തി. മണിയുടെ പ്രസംഗം പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മണി അത്തരത്തില്‍ സംസാരിച്ചത് തെറ്റായിപ്പോയി. സ്വന്തം ശൈലിയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചു മണി തന്നെ ചില വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ വിവാദങ്ങളുണ്ടാക്കുന്ന പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും പിണറായി വിജയന് പറഞ്ഞു.
ഇന്നലെ തൊടുപുഴയില്‍ സഖാവ് എം.എം.മണി ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍, സഖാവ് പ്രസംഗ ശൈലിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി നിലപാടില്‍ നിന്നു വ്യതിയാനമുണ്ടാക്കി. പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് കൊത്തിക്കീറാന്‍ ശ്രമിക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള സഖാക്കള്‍ അനാവശ്യമായി എന്തെങ്കിലും പറഞ്ഞാല്‍ അത് വലിയതോതില്‍ ശത്രുക്കള്‍ എടുത്ത് ഉപയോഗിക്കും. വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഒരു നേതാവും നടത്തരുത്. ഇതു താന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. വീണ്ടും ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടി ശത്രുക്കള്‍ കാത്തിരിക്കുകയാണെന്ന കരുതല്‍ എല്ലാ സഖാക്കള്‍ക്കും വേണം.
എം.എം.മണിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയ പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു കാത്തുനില്‍ക്കാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.
ഇടുക്കിയിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചു ജില്ലാസെക്രട്ടറി എം.എം. മണി പറഞ്ഞ അഭിപ്രായങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അഭിപ്രായപ്പെട്ടു. 1980-82ല്‍ സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായിരുന്ന താനാണ് പറയുന്നത്. അന്ന് ജില്ലാസെക്രട്ടറിയായിട്ടോ അതുപോലുള്ള ഒരു സ്ഥാനത്തോ ഒന്നും എം.എം.മണി വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇതുപോലുള്ള കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ആധികാരികമായിതന്നെ പറയാന്‍ തനിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ പ്രസ്താവനയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊന്നും വിശ്വസിക്കരുത്. ജനനന്മക്കുവേണ്ടി, ജനവിരുദ്ധപ്രവര്ത്തനങ്ങള്ക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം, വിഎസ് അവകാശപ്പെട്ടു. എക്കാലത്തും പാവപ്പെട്ട കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വ്യവസായ തൊഴിലാളികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയുമെല്ലാം അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരംപോരാടി ജനങ്ങളുടെ സ്നേഹബഹുമാനങ്ങള് ആര്‍ജിച്ചിട്ടുള്ള പാര്‍ട്ടിയാണ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ കൊലപാതകികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള മണിയുടെ വൃത്തികെട്ട അഭിപ്രായങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടുകൂടി തള്ളിക്കളയണമെന്നും വി.എസ് പറഞ്ഞു.
അതേസമയം, ഏത് സാഹചര്യത്തിലാണ് മണി ഇത്തരമൊരു പ്രസംഗം നടത്തിയതെന്ന കാര്യം ബോധിപ്പിക്കണമെന്നുമാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു. മണിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കുമെന്നും പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: