മലമ്പുഴ: മനോരോഗിയായ മകന് അച്ഛനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയും മനോരോഗിയുമായ യാസര്‍ (33) ആണ് ആത്മഹത്യ ചെയ്തത്. അച്ഛന്, കോയമ്പത്തൂര്‍ സാറമേട് കരിമ്പുകടൈ വീട്ടില്‍ ജബ്ബാര്‍ ആണ് (62) കൊല്ലപ്പെട്ടത്.
മലമ്പുഴയിലെ മനോമിത്രം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ആശുപത്രിയോട് ചേര്‍ന്നുള്ള കോട്ടേജില്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലെ വീട്ടിലെത്തിയാണ് യാസര്‍ തൂങ്ങിമരിച്ചത്. യാസറിന്റെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മലമ്പുഴയിലെത്തി ഡോക്ടറെ കണ്ടു. അതേ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രിയില്‍ അച്ഛനും ബന്ധുക്കളും യാസറിനെ കൊണ്ടുവന്നത്. രാത്രിയോടെ ബന്ധുക്കള്‍ മടങ്ങി.
ഇന്നലെ ചികിത്സ ആരംഭിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഇരുവര്‍ക്കും ആശുപത്രിയിലെ കോട്ടേജില്‍ താമസം നല്കി. ഇതിനിടെ പുലര്‍ച്ചെ അഞ്ചു മണിയോടെ ബഹളം കേട്ട് ആശുപത്രി ജീവനക്കാര്‍ എത്തിയപ്പോഴേക്കും മാരകമായ ആയുധം ഉപയോഗിച്ച് ജബ്ബാറിന്റെ തലയിലും ശരീരത്തിലും കുത്തി മുറിവേല്‍പ്പിച്ച ശേഷം യാസര്‍ രക്ഷപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അവിടെ വച്ചു തന്നെ മരണം സംഭവിച്ചതായാണ് പോലീസ് നല്കുന്ന വിവരം. ഇലക്ട്രിക്കല്‍ വര്‍ക്കറായ ജബ്ബാറിന്റെ കൈവശമുണ്ടായിരുന്ന സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് കൊലപാതകം എന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം.
കൊലപാതക ശേഷം ഇന്നലെ രാവിലെയാണ് യാസറിനെ കോയമ്പത്തൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യാസര്‍ ഏകമകനാണ്. പാലക്കാട് എ.എസ്.പി പൂങ്കുഴലി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജബ്ബാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. യാസര്‍ 10 വര്‍ഷമായി മദ്യത്തിനും ലഹരിക്കും അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ആശുപത്രി അധികൃതര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: