കോഴിക്കോട്: നടിക്ക് നേരെയുള്ള ആക്രമണം പ്രധാന പ്രതിയുടെ ആസൂത്രണമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേസ് ഒതുക്കി ത്തീര്ക്കാനാണെന്നും അതിനനുവദിക്കില്ലെന്നും സംവിധായകന് അലി അക്ബര്‍. മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് ഭാരതീയ ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തക സംഘം (ഭചസ്സ്) സിനിമാ മേഖലയിലെ മാഫിയക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിനിമാ മേഖലയില്‍ ഗുണ്ടകളുണ്ട് എന്ന പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചതില്‍ അപാകതയുണ്ട്. അര സിനിമയും ഒരു സിനിമയും മാത്രം ചെയ്തവരാണ് മലയാള സിനിമാ സംഘടനകളുടെ നേതാക്കള്‍. എല്ലാ സംഘടനകളിലും നേതാക്കള്‍ ഒന്നാണ്. ഇവരുടെ അജണ്ടയാണ് സിനിമാ മേഖലയില്‍ നടക്കുന്നത്.
അഞ്ച് വര്‍ഷമായി ഒരു തിരിച്ചറിയില്‍ കാര്‍ഡുമില്ലാതെ പ്രതി സിനിമാ മേഖലയില്‍ ജോലി ചെയ്തത് സംഘടനാ നേതാക്കള്‍ക്ക് അറിയില്ലെന്ന് പറയുന്നത് അത്ഭുതകരമാണ്. നടിയെ അനുകൂലിച്ച് സിനിമാ മേഖലയിലുള്ളവര്‍ സംസാരിച്ചാല്‍ പിന്നെ അവര്‍ മലയാള സിനിമയില്‍ തന്നെയുണ്ടാവില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തുന്നു. സിനിമാക്കാര്‍ക്ക് തിട്ടൂരമില്ലാതെ തൊഴിലെടുക്കാന്‍ കഴിയണമെന്നും മേഖലയിലെ മൂല്യച്യുതിക്കെതിരെ ഭചസ്സിന്റെ നേതൃത്വത്തില്‍ സംഘടിതമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന് ഉദ്ഘാടനം ചെയ്തു. ഭചസ്സ് ജില്ലാ പ്രസിഡന്റ് ദേവദാസ് കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. മെര്ലിന് ചാള്‍സ്, അഞ്ജു ശശി, ഭചസ്സ് സംസ്ഥാന സെക്രട്ടറി കെ.കെ. പ്രേമന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഎംഎസ് ജില്ല സെക്രട്ടറി ഒ.കെ. രാജുറാം സ്വാഗതവും ഭചസ്സ് ജില്ല ട്രഷറര്‍ മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: