കൊച്ചി: മന്ത്രിസഭാ യോഗ തീരുമാനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സിപിഐയുടെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ്. ഇതിനായി ഇവര്‍ ഹൈക്കോടതി ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
സര്‍ക്കാരിന്റെ ആവശ്യം വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന് കക്ഷി ചേരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്.
ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് മന്ത്രിസഭാ യോഗ തീരുമാനത്തെ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജനങ്ങളെ ബാധിക്കുന്നതാണ്. ജനപ്രതിനിധികള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് രഹസ്യ സ്വഭാവം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ പരോക്ഷമായി ആവശ്യപ്പെടുന്നതെന്നും സംഘടനയുടെ ഉപഹര്‍ജിയില്‍ ആരോപിക്കുന്നു. ഉത്തരവാദിത്വമുള്ള അഭിഭാഷക സംഘടനയെന്ന നിലയില്‍ അസോസിയേഷന് തങ്ങളുടെ വാദം അവതരിപ്പിക്കേണ്ടതുണ്ടെന്നും ജനറല്‍ സെക്രട്ടറി സി.ബി. സ്വാമിനാഥന് നല്കിയ ഉപഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: