പാലക്കാട്: പിണറായി സര്‍ക്കാരിന്റെ അക്രമരാഷ്ട്രീയത്തിനും, സ്ത്രീ പീഡനത്തിനുമെതിരെ ബിജെപിയുടെ ചിതാഭസ്മ നിമജ്ജനയാത്രക്ക് ഇന്ന് തുടക്കം. ‘മാര്‍ക്സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപം’ എന്നാണ് മുദ്രാവാക്യം.
കഞ്ചിക്കോട്ട് സിപിഎം ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവുമായുള്ള യാത്ര വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. സമീപകാലത്ത് സിപിഎം അക്രമത്തില്‍ ജീവന് നഷ്ടടപ്പെട്ട ബലിദാനികളുടെ മക്കള്‍ വേദിയില്‍ ഒരുമിച്ച് കൂടും. കേരളത്തിലെ 50 സ്വീകരണ കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ഒരുലക്ഷം സ്ത്രീകള്‍ പങ്കെടുക്കും. മഞ്ചേശ്വരം ജാഥ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും, തിരുവനന്തപുരം ജാഥ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷുമാണ് നയിക്കുക.
വിമലാദേവിയുടെയും രാധാകൃഷ്ണന്റെയും വീടുകളില്‍നിന്നു ചിതാഭസ്മം ജാഥാ നായകരായ ശോഭ സുരേന്ദ്രനും, രേണു സുരേഷും ഇന്ന് വൈകിട്ട് 3.30 ന് ഏറ്റുവാങ്ങും. 27ന് രാവിലെ ഉത്തരമേഖലാ ജാഥ ഒറ്റപ്പാലം, പട്ടാമ്പി, എന്നിവിടങ്ങളിലെ പൊതുപരിപാടികള്‍ക്ക് ശേഷം മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. ഒറ്റപ്പാലത്ത് രാവിലെ 9.30നും, പട്ടാമ്പിയില്‍ 11.30നും ആണ് പരിപാടി.
മാര്‍ച്ച് രണ്ട് വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തിനുശേഷം മൂന്നിന് ചിതാഭസ്മ കലശങ്ങള്‍ നിമജ്ജനം ചെയ്യും. തെക്കന്‍ ജില്ലകളിലെ പര്യടനത്തിന് ശേഷം തിരുവനന്തപുരത്തെ തിരുവല്ലത്തും, വടക്കന്‍ ജില്ലകളിലെ പര്യടനത്തിനു ശേഷം ചിതാഭസ്മം കണ്വതീര്ത്ഥത്തിലും നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: