ലണ്ടന്‍: ”അമ്മ എഡ്വിനയും ജവഹര്‍ലാല്‍ നെഹ്റുവും പ്രണയത്തിലായിരുന്നു. അതിനെ അച്ഛന് ഒരിക്കലും എതിര്‍ത്തിട്ടുമില്ല.” പറയുന്നത് മൗണ്ട്ബാറ്റന് പ്രഭുവിന്റെയും എഡ്വിന പ്രഭ്വിയുടേയും ഇളയ മകള്‍ പമീല ഹിക്സ്.
വിഭജനത്തിനു ശേഷം അഭയാര്‍ഥി ക്യാമ്പുകളില്‍ അമ്മ നടത്തിയ നിസ്വാര്‍ഥ സേവനം, 60ല്‍, 58ാമത്തെ വയസില്‍ ബോര്ണിയോയില് മരിക്കും വരെ സെന്റ് ജോണ്‍സ് ആംബുലന്‍സ് സര്‍വീസില്‍ അമ്മ നടത്തിയ സേവനം ആരും ചര്‍ച്ച ചെയ്യുന്നില്ല. അമ്മയുടെ വിവാഹേതര ബന്ധങ്ങളാണ് മിക്കപ്പോഴും ലോകം ചര്‍ച്ച ചെയ്യുന്നത്. ലോകത്തിന് സെക്സില്‍ മാത്രമാണ് താത്പര്യം.
ഒരു സംശയവും വേണ്ട, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും എന്റെ അമ്മയും പ്രണയിച്ചിരുന്നു. അവര്‍ തമ്മില്‍ അത്രയ്ക്ക് ആത്മബന്ധമായിരുന്നു. പക്ഷെ, എന്റെ പിതാവ് ഒരിക്കലും അസൂയാലുവായിരുന്നില്ല. ആ ബന്ധം അമ്മയെ വളരെ സന്തോഷവതിയാക്കിയിരുന്നതായി അച്ഛന് അറിയാമായിരുന്നു. എന്നാല്‍, അവര്‍ തമ്മില്‍ ശാരീരികബന്ധം ഉണ്ടായിരുന്നതായി കരുതുന്നില്ല. അമ്മ സെക്സിനെ എതിര്‍ത്തിരുന്നു. മാത്രമല്ല അടുത്ത കൂട്ടുകാരന്റെ ഭാര്യക്കൊപ്പം അയാളുടെ തന്നെ വീട്ടില്‍ കിടക്കറ പങ്കിട്ട് വഞ്ചിക്കുന്നയാളാണ് നെഹ്റുവെന്ന് കരുതുന്നില്ല. അവര്‍ ഒരിക്കലും ഒറ്റയ്ക്കായിരുന്നുമില്ല. പോലീസും സഹായികളും എപ്പോഴും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അതിനാല്‍ ശാരീരിക ബന്ധം സാധ്യമായിരുന്നില്ല. നെഹ്റു ബഹുമാന്യനായിരുന്നു. പമീല പറഞ്ഞു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യനാളുകള്‍ വിവരിക്കുന്ന വൈസ്രോയ്സ് ഹൗസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തന്നെ സന്ദര്‍ശിച്ചവരോട് സംസാരിക്കുകയായിരുന്നു 87 വയസുള്ള പമീല. ഈ സംഭാഷണത്തില്‍ നെഹ്റു-എഡ്വിന ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഹ്യൂ ബോണവിലാണ് മൗണ്ട്ബാറ്റണായി വേഷമിടുന്നത്. ഗില്ലിയന്‍ ആന്ഡേഴ്സണ് എഡ്വിനയായും. പമീലക്ക് 17 വയസുള്ളപ്പോഴാണ് മൗണ്ട്ബാറ്റന് അധികാരക്കൈമാറ്റത്തിന്റെ ഉത്തരവാദിത്തം ലഭിച്ചത്. 340 മുറികളും മാര്‍ബിള്‍ ഭിത്തികളും 12 നടുമുറ്റങ്ങളുമുള്ള വിശാലവും പ്രൗഢസുന്ദരവുമായ വൈസ്രോയിയുടെ ഭവനത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. 70 വര്‍ഷത്തിനു ശേഷം അവയെല്ലാം വീണ്ടും വെള്ളിത്തിരയില്‍ പുനര്‍ജനിക്കുന്നു.
ലണ്ടനിലെ ഓക്സ്ഫോര്‍ഡ്ഷയറിലാണ് പമീല താമസിക്കുന്നത്. 98ല്‍ ഭര്‍ത്താവ് ഡേവിഡ് ഹിക്സ് മരണമടഞ്ഞു. രണ്ടു പെണ്മക്കളും ഒരു മകനും. പെണ്മക്കള് എഡ്വിനയും ഇന്ത്യയും. മകന് ആഷ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: