വിഴിഞ്ഞം: നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ തീരദേശ മേഖലയില്‍ കുമിഞ്ഞ് കൂടുന്ന മാലിന്യം പകര്‍ച്ചവ്യാധിക്ക് കാരണമാുന്നു. തെരുവുനായകളുടെ ഭീഷണിയോടൊപ്പം മരുന്ന് ക്ഷാമവും രൂക്ഷമാണ്.
തീരദേശവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വിഴിഞ്ഞം, അടിമലത്തുറ, കൊച്ചുപളളി, പുല്ലുവിള പ്രദേശങ്ങളുടെ ആശ്രയമായ ആരോഗ്യകേന്ദ്രങ്ങളില്‍ അവശ്യമരുന്നുകള്‍ പോലും ലഭ്യമാകാതായിട്ട് മാസങ്ങള്‍ കഴിയുന്നു. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ളവരുടെയും സേവനവും പലപ്പോഴും ലഭ്യമല്ല. കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് ഇവയെല്ലാം എന്നത് സംഭവത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നത് നിയന്ത്രണ വിധേയമാക്കാത്തത് കാരണം ഇവിടെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനുകള്‍ നഷ്ടപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.
തീരദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരാണ്. ഡോക്ടര്‍മാര്‍ നല്കുന്ന മരുന്ന് എഴുതിയ കുറിപ്പടിയുമായി ഫാര്‍മസിയില്‍ ചെന്നാല്‍ മരുന്നില്ല എന്നാണ് ഇവര്‍ക്ക് കിട്ടുന്ന മറുപടി. ഇതുമൂലം ജനങ്ങള്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു. വന്‍തുകകള്‍ കൊടുത്ത് സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് തീരദേശവാസികള്‍. ഇവരാകട്ടെ യാതൊരു മാനദണ്ഡവും പാലിക്കാതെ സാധാരണക്കാരെ പിഴിയുന്ന സമീപനമാണ് പുലര്‍ത്തുന്നത്.
പകര്‍ച്ചവ്യാധികള്‍ രൂക്ഷമായ സാഹചര്യത്തിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസങ്ങളായി ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാകാത്തതിന് പിന്നില്‍ മറ്റ് ചില താത്പര്യങ്ങളാണ് എന്നും ആക്ഷേപമുയരുന്നു. ഈ മേഖലയിലെ ആശുപത്രികളില്‍ മരുന്ന് എത്തിക്കാനുള്ള നടപടികളില്‍ ഉദ്യോഗസ്ഥര്‍ താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് തീരദേശത്തെ മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മരുന്നുകള്‍ എത്തേണ്ടത്. ഇത് മുടങ്ങിയിട്ട് മാസങ്ങളായി. ഇവിടെ നിന്ന് രോഗികള്‍ക്ക് ഒന്നോ രണ്ടോ ഇനം മരുന്നുകള്‍ മാത്രമാണ് ലഭിക്കുന്നത്. കുറിപ്പടിയില്‍ ബാക്കിയുള്ളവ അതതു പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാങ്ങാനാണ് ഇവിടെ നിന്ന് കിട്ടുന്ന നിര്‍ദേശം. ഫലത്തില്‍ ജനങ്ങള്‍ പുറത്തെ മെഡിക്കല്‍ഷോപ്പുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നുവെന്നതാണ് സ്ഥിതി. എല്ലാം ശരിയാക്കാന്‍ വന്നവര്‍ സാധാരണക്കാരന്റെ ആരോഗ്യകാര്യങ്ങളിലും പോലും ജാഗരൂകരല്ല എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: