നെയ്യാറ്റിന്‍കര: ശരണ്യയുടെ മരണത്തില്‍ ദുരൂഹത. പ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്ന് ആക്ഷന്‍കൗണ്‍സില്‍. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ വടകോട് ചെമ്മണ്ണുവിള ശ്രീഗുരുവില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായ എസ്.ജെ. ശരണ്യ 2016 മെയ് 29നാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.
ശരണ്യയുടെ മരണവിവരം വീട്ടുകാരെയും നാട്ടുകാരെയും നടുക്കത്തിലാക്കിയിരുന്നു. പഠനത്തില്‍ മുന്നിലായിരുന്ന ശരണ്യ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ശരണ്യയുമായി ഉദിയന്‍കുളങ്ങര സ്വദേശിയായ യുവാവ് ഫോണിലൂടെ സൗഹൃദം നടിച്ച് നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സൗഹൃദസംഭാഷണം അതിരുകടന്നിരുന്നുവെന്ന് അച്ഛന് ശശിഭൂഷണ്‍ പറയുന്നു. ഫോണിലൂടെ യുവാവ് പലതും ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തതായും വീട്ടുകാര്‍ പറയുന്നു. യുവാവിന്റെ ഫോണ്‍കോള്‍ വരുന്ന ദിവസങ്ങളില്‍ ശരണ്യ ഭയംകൊണ്ട് മുറിക്കുള്ളില്‍ ഇരിക്കുകയാണ് പതിവ്. മരണദിവസം നിരവധിതവണ യുവാവ് ശരണ്യയുടെ ഫോണില്‍ ബന്ധപ്പെടുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. ഫോണിലൂടെ സംസാരം അവസാനിപ്പിച്ച ശരണ്യ വെള്ളപേപ്പറില്‍ എന്തോ എഴുതുന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
അന്ന് അടച്ചിട്ടിരുന്ന മുറിയില്‍ നിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന വീട്ടുകാര്‍ കണ്ടത് ആത്മഹത്യചെയ്ത ശരണ്യയെയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നെയ്യാറ്റിന്‍കര പോലീസ് വീട്ടിലെത്തി. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥന് ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടയില്‍ ശരണ്യയുടെ ഡയറി, മൊബൈല്‍ ഫോണ്‍, വെള്ളപേപ്പറില്‍ എഴുതിയ മൂന്ന് കത്തുകള്‍ എന്നിവ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശരണ്യയുടെ മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതു കാരണം വിവരം തിരക്കാന്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്വേഷണം അട്ടിമറിക്കുകയാണെന്നും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്നും മനസ്സിലായതെന്ന് ശശിഭൂഷണ്‍ പറയുന്നു. ശരണ്യയുടെ മുറിയില്‍ നിന്നു കണ്ടെടുത്ത കത്തുകള്‍ മാത്രം മതിയാകും മരണത്തിനു കാരണക്കാരായവരെ പിടികൂടാന്‍. മുറിയില്‍ നിന്ന് കത്ത് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കത്തുകള്‍ മാറ്റിയ പോലീസിനു മൊബൈല്‍ഫോണിലെ അവസാനകോള്‍ പരിശോധിച്ചാലും മതിയാകും. അതിനും പോലീസ് തയ്യാറാകുന്നില്ല.
പ്രതിയായ യുവാവിന്റെ ബന്ധുവിനാണ് കേസിന്റെ അന്വേഷണ ചുമതലകൊടുത്തിരിക്കുന്നതെന്നും ആരോപണമുണ്ട്. പോലീസ് തലപ്പത്തും രാഷ്ട്രീയസ്വധീനവുമുള്ള പ്രതികള്‍ക്കായി അന്വേഷണം അട്ടിമറിക്കുന്നതായും ആക്ഷന്‍കൗണ്‍സില്‍ ആരോപിക്കുന്നു. മാസങ്ങളായി മകളുടെ കൊലയാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അച്ഛന് ശശിഭൂഷണ്‍ ഒറ്റയാള്‍പോരാട്ടം നടത്തി പരാതികള്‍ നല്‍കിയിട്ടും യാതൊരു തരത്തിലുള്ള അന്വേഷണവും നടക്കാഞ്ഞതിനാലാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ഡിജിപി, പോലീസ് അതോറിറ്റി എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കുകയും അന്വേഷണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു. ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളായ ആന്‍സലന്‍, അയ്യപ്പന്‍നായര്‍, ജോസ്ഫ്രാങ്കഌന്, ഭാസ്കരന്, പെരുമ്പഴുതൂര്‍ ഷിബു, സുധ, അശ്വതി, സുകുമാരി, മുരുകന്, ആലംപൊറ്റ ശ്രീകുമാര്‍, അജയകുമാര്‍, ശശിധരന്, അയോദ്ധ്യ മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: