കണ്ണൂര്‍: റേഷന്‍ മുന്‍ഗണനാ പട്ടികയുടെ പരിശോധനകള്‍ നിര്‍ത്തിയതോടെ അര്‍ഹതയുള്ള ലക്ഷക്കണക്കിന് കുടുംബാംഗങ്ങള്‍ പുറത്തു തന്നെ തുടരുന്നു. പൊതുമാര്‍ക്കറ്റില്‍ അരിയുടെ വില കുത്തനെ കുതിച്ചുകയറുമ്പോള്‍ ദരിദ്രരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ സൗജന്യ അരി ലഭിക്കാതാവുന്നത് ഈ മേഖലയിലുള്ളവരെ കടുത്ത പട്ടിണിയിലേക്ക് ചെന്നെത്തിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ ഭരണത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും അരിവില നേരെ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. പത്ത് മാസം മുമ്പ് 30 രൂപക്ക് താഴെ വിലക്ക് ലഭിച്ചിരുന്ന ഒരു കിലോ അരിയുടെ വില ഇപ്പോള്‍ അമ്പത് രൂപയിലെത്തിയിരിക്കുകയാണ്. കേന്ദ്രം നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമം കൃത്യമായി നടപ്പിലാക്കാത്തതു മൂലം റേഷന്‍ സംവിധാനം പാടെ തകര്‍ന്നതാണ് അരിവില കുത്തനെ കയറാന്‍ കാരണമായത്. ഇതിനുത്തരവാദികള്‍ ഇടത്-വലത് മുന്നണികളാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് ഇവര്‍ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത് പാവങ്ങളോട് കാട്ടുന്ന വെല്ലുവിളിയാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ സൂക്ഷ്മ പരിശോധനയിലൂടെ ഒഴിവാക്കുമെന്നും ഇവര്‍ സൗജന്യമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ വിലയും പിഴയും ഈടാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതെല്ലാം ജലരേഖയായി മാറിയിരിക്കുകയാണ്. മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്താനുള്ള താലൂക്ക്, സപ്ലൈ വതുപ്പ് അധികൃതരുടെ പരിശോധന പൂര്‍ത്തിയാക്കി പട്ടിക ജില്ലാ സപ്ലൈ ഓഫീസിലേക്ക് കൈമാറിയിരിക്കുകയാണ്. രേഖാമൂലം ലഭിച്ച പരാതികളില്‍ മാത്രമേ താലൂക്ക് തലത്തില്‍ പരിശോധന നടത്തിയിട്ടുള്ളൂ. ജില്ലയിലെ നാല് താലൂക്ക് ഓഫീസുകള്‍ക്ക് കീഴിലുള്ള ഏതാനും റേഷന്‍ കടകള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ പരിശോധന നടത്തിയപ്പോള്‍ വമ്പിച്ച തിരിമറികളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം അനര്‍ഹരാണ് ഏറെയും പട്ടികയില്‍ കയറിക്കൂടിയിട്ടുള്ളത്. കാറുകളും ബംഗ്ലാവും ഉള്‍പ്പെടെ വന്‍ സ്വത്തക്കളും കൈവശമുള്ളവരും ഉദ്യോഗസ്ഥരും പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ട്. മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പട്ടികയില്‍ ഉള്‍പ്പെടുത്താനായി പതിനാറ് ലക്ഷത്തോളം അപേക്ഷകള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ലഭിച്ചിട്ടുണ്ട്. ഇതില്‍ പത്തുലക്ഷത്തിലേറെപ്പേരും അര്‍ഹതയുള്ളവരാണെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റണമെങ്കില്‍ നിലവിലുളള അനര്‍ഹരെ പുറത്താക്കണം. എന്നാല്‍ ഇതിന് സാധിക്കാതെ അധികൃതര്‍ നിസ്സഹായരായി ഇരിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഇതിന് പിന്നുലുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുളള മുന്‍ഗണനാ പട്ടിക കേരളം മാത്രമാണ് കേന്ദ്രത്തിന് സമര്‍പ്പിക്കാനുളളത്. ഇതിനുള്ള കാലലാവധി പലതവണ മാറ്റി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാറിന് അവസാന പട്ടിക നല്കാന് കഴിഞ്ഞിട്ടില്ല. ഇത് ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ട കേന്ദ്രവിഹിതം തന്നെ ലഭിക്കാതിരിക്കാനും കാരണമാകും. നിലവിലുളള ലിസ്റ്റുകള്‍ പരിശോധിക്കാനും അംഗീകരിക്കാനും ഗ്രാമസഭകള്‍ക്ക് നല്‍കിയിരിക്കുകയാണ്. അതത് ഗ്രാമസഭകള്‍ ലിസ്റ്റുകള്‍ വായിച്ച് അനര്‍ഹരെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം. എന്നാല്‍ ഗ്രാമസഭകള്‍ തന്നെ പല സ്ഥലങ്ങളിലും നോക്കുകുത്തികളായി മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഗ്രാമസഭകള്‍ പരിശോധിച്ച് നല്കിയ പട്ടിക അംഗീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വിശ്വാസമില്ല. കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനായി നല്കുന്ന റേഷന്‍ അരി സമ്പന്നര്‍ തട്ടിയെടുക്കുകയും അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയും ചെയ്യുമ്പോള്‍ സംസ്ഥാനത്ത് പട്ടിണി രൂക്ഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊതുമാര്‍ക്കറ്റില്‍ അരിയുടെയും പലവ്യഞ്ജനകളുടെയും പട്ടക്കറികളുടെയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ല. പാവപ്പെട്ടവര്‍ക്ക് ഇവ ലഭ്യമായിരുന്ന സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള മാവേലി സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍, ലാഭം മാര്‍ക്കറ്റ് എന്നിവയെല്ലാം അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: