ന്യൂദല്‍ഹി: ഐഎസ് ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഇന്ത്യന്‍ ഡോക്ടര്‍ രാമമൂര്‍ത്തി കോസനം. ആന്ധ്രാപ്രദേശിലെ കൃഷ്ണ സ്വദേശിയാണ് ഡോ. രാമമൂര്‍ത്തി കോസനം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഭീകരരുടെ വെടിയേറ്റ് ഡോക്ടര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യയിലടക്കം ഐഎസിനെ വളര്‍ത്താനുള്ള പദ്ധതികളാണ് അവര്‍ തയ്യാറാക്കുന്നത്. സിറിയയിലും നൈജീരിയയിലും അവര്‍ നടത്തിയ ക്രൂരതകളുടെ വീഡിയോ ദൃശ്യങ്ങള്‍ തടവുകാരെ നിര്‍ബന്ധിച്ച് കാണിച്ചിരുന്നു. മികച്ച വിദ്യാഭ്യാസം നേടിയ യുവാക്കളാണ് ഐഎസില്‍ ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ വികസന കുതിപ്പിനെപ്പറ്റി ബോധ്യമുള്ളവരാണവര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രത്യയ ശാസ്ത്രം വളര്ത്താനാണവരുടെ ശ്രമം, ഡോ. രാമമൂര്‍ത്തി പറഞ്ഞു.
ക്രിസ്ത്യന്‍, ഷിയ, യസീദി വിഭാഗങ്ങള്‍ക്ക് നേരേ നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ അവര്‍ കാണിച്ചതായി ഡോക്ടര്‍ പറഞ്ഞു. ഡോക്ടറായതിനാല്‍ ഉപദ്രവിച്ചില്ലെങ്കിലും തടവുകാരെയെല്ലാം ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ ഐഎസ് ഭീകരര്‍ നിര്‍ബന്ധിച്ചിരുന്നു. ദിവസം അഞ്ചുനേരം പ്രാര്‍ത്ഥിക്കണമെന്നും ഐഎസിന്റെ ക്യാമ്പിലെ ആശുപത്രികളില്‍ സൗജന്യമായി ജോലി ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്ന സമയത്തു പോലും അവര്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചു.
സില്ത്തിലെ ഐഎസ് ക്യാമ്പില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നു തവണയാണ് ഭീകരരുടെ വെടിയേറ്റത്. ഇടതുകയ്യിലും ഇരുകാലുകളിലും വെടിയുണ്ടകളേറ്റു. മൂന്നാഴ്ചയോളം ഐസിയുവില്‍ കിടക്കേണ്ടിവന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു മുസ്ലിംയുവാവ് ലിബിയന്‍ സേനയ്ക്ക് നേരേ ചാവേറാക്രമണം നടത്തി മരിച്ച കാര്യം അറിയാമെന്നും ഡോ. രാമമൂര്‍ത്തി പറഞ്ഞു.
കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഡോ. രാമമൂര്‍ത്തിയെ രക്ഷപ്പെടുത്തിയ വിവരം കഴിഞ്ഞദിവസം പുറത്തുവിട്ടത്. പതിനെട്ടു മാസമായി ഭീകരരുടെ തടവിലായിരുന്നു അദ്ദേഹം. ഡോക്ടര്‍ക്കൊപ്പം മറ്റ് അഞ്ച് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ ഡോ. രാമമൂര്‍ത്തി നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: