തൊടുപുഴ: രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ തൊടുപുഴ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302,102,109,118 വകുപ്പുകള്‍ പ്രകാരമാണ് മണിയുടെ പേരില്‍ ഇടുക്കി എസ്.പി വര്‍ഗീസ് ജോര്‍ജ്ജ് കേസെടുത്തിരിക്കുന്നത്.
കൊലക്കുറ്റം, ഗൂഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊടുപുഴ മണക്കാടു നടത്തിയ പ്രസംഗത്തിനിടയിലെ വെളിപ്പെടുത്തലുകളാണു കേസിനാധാരം. രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം കൊലപ്പെടുത്തിയതിന്റെ ചരിത്രവും എങ്ങനെ പദ്ധതി തയാറാക്കി എന്നതു സംബന്ധിച്ചുമാണ് മണി വെളിപ്പെടുത്തിയത്. മൂന്നു കൊലപാതകങ്ങളുടെ ഏകദേശ രൂപവും വ്യക്തമാക്കിയിരുന്നു.
പ്രസംഗം വിവാദമായതോടെ മണിക്കെതിരേ കേസെടുക്കാന്‍ സാധിക്കുമോയെന്നു ഡയറക്റ്റര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനോടു സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. കേസെടുക്കാമെന്ന നിയമോപദേശം സര്‍ക്കാരിനു ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ചുള്ള കേസ് ഡയറികള്‍ പരിശോധിക്കാന്‍ ഡിജിപി ഉത്തരവിട്ടു. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം തന്നെ പൊലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആരൊക്കെ ഗൂഢാലോചന നടത്തിയെന്നാകും പ്രധാനമായും അന്വേഷിക്കുക. കേസ് ഡയറികള്‍ പരിശോധിക്കുന്നതു പൊലീസ് വേഗത്തിലാക്കി. തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതകങ്ങള്‍ നടന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റേഷനിലേക്കു കൈമാറും. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: