സത്യയുഗത്തില്‍, മഹാവിഷ്ണുവും ബ്രഹ്മാവും തമ്മില്‍ തര്‍ക്കമുണ്ടായി. ‘താനാണ് ലോകനാഥ’നെന്ന് ഇരുവരും വാദിച്ചു. യുദ്ധത്തിന്റെ വക്കോളമെത്തി. ഇരുവരും ആയുധ പ്രയോഗത്തിനൊരുമ്പെട്ടപ്പോള് അവര്‍ക്കു മധ്യേ ശ്വേത വര്‍ണ്ണമാര്‍ന്ന അതി തേജസ്സോടു കൂടിയ അത്ഭുതകരമായ ഒരു ലിംഗം ( അടയാളം) പ്രത്യക്ഷപ്പെട്ടു.
അനന്തവും, അജ്ഞാതവുമായ ഈ ലിംഗത്തെ കണ്ട് ഇരുവരും ആയുധങ്ങള്‍ ഉപേക്ഷിച്ചു. അവര്‍ മത്സരത്തിലേര്‍പ്പെട്ടു. ഈ ഉജ്ജ്വല ലിംഗത്തിന്റെ ആദ്യമോ, അന്ത്യമോ കണ്ടെത്തുന്നത് ആരാണോ, അവര്‍ ശ്രേഷ്ഠര്‍. ബ്രഹ്മാവ് ലിംഗത്തിന്റെ ശിരസ്സ് കണ്ടെത്തുവാനായി മുകളിലേയ്ക്കും, പാദത്തെ അന്വേഷിച്ച് വിഷ്ണു താഴേയ്ക്കും യാത്രയായി.
മഹാവിഷ്ണു അനന്തതയിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. ആദിയും, അന്തവുമില്ലാത്ത അനന്യമായ ചൈതന്യത്തെ ദര്‍ശിച്ച് മഹാവിഷ്ണു അത്ഭുതപരതന്ത്രനായി. അഹം ശമിച്ച വിഷ്ണു ദേവന് മടങ്ങി.
ബ്രഹ്മദേവന് വളരെയേറെ ദൂരം മുകളിലേയ്ക്ക് സഞ്ചരിച്ചു. യാത്രാമധ്യേ ഒരു കൈതപ്പൂവിന്റെ ഇതള്‍ താഴോട്ടു വരുന്നത് ബ്രഹ്മാവ് കണ്ടു. ഒരു ഗൂഢതന്ത്രം മനസ്സില്‍ തെളിഞ്ഞതിനാല്‍ ബ്രഹ്മദേവന് കൈതപ്പൂവിനെ കൈക്കലാക്കി. ശേഷം ആഹ്ലാദത്തോടെ പുറപ്പെട്ട സ്ഥലത്ത് മടങ്ങിയെത്തി.
വളരെ നിരാശനായി അവിടെ തിരികെയെത്തിയ മഹാവിഷ്ണുവിനോട് താന്‍ ലിംഗ ശിരസ്സ് കണ്ടെത്തിയെന്ന് ബ്രഹ്മാവ് കള്ളം പറഞ്ഞു. വിഷ്ണു ദേവന് അത് അംഗീകരിച്ചില്ല. അപ്പോള്‍ ബ്രഹ്മാവ് തന്റെ കൈവശമുള്ള കൈതപ്പൂവിനെ വിഷ്ണുവിന് കാട്ടിക്കൊടുത്തു. ഈ പുഷ്പം ലിംഗ ശിരസ്സിനെ അലങ്കരിച്ചിരുന്നതാണെന്നും, തെളിവിനു വേണ്ടി താനിത് ലിംഗ ശിരസ്സില്‍ നിന്ന് എടുത്തതാണെന്നും ബ്രഹ്മാവ് ഉറപ്പിച്ചു പറഞ്ഞു.
ബ്രഹ്മദേവന് പറഞ്ഞത് സത്യമാണെന്ന് കൈതപ്പൂവ് കള്ളസാക്ഷ്യം ചെയ്തു. എങ്കിലും വിഷ്ണുഭഗവാന് അത് വിശ്വാസമായില്ല. ഇതിലെന്തോ ചതിയുണ്ടെന്ന് മനസ്സിലാക്കിയ വിഷ്ണു ദേവന് ‘ഇവര്‍ പറഞ്ഞതിന് പരബ്രഹ്മമെന്ന സത്യം സാക്ഷിയായിരിക്കട്ടെ’ എന്ന് ദീര്‍ഘനിശ്വാസത്തോടെ ഉരുവിട്ടു.
ബ്രഹ്മദേവനെ ശ്രേഷ്ഠനായി അംഗീകരിക്കാന്‍ മഹാവിഷ്ണു തയ്യാറെടുത്ത നിമിഷം പുണ്യ ലിംഗത്തിന്റെ സ്ഥാനത്ത് ദേവാധി ദേവനായ മഹാദേവന് പ്രത്യക്ഷപ്പെട്ടു. മൂവരോടും സത്യം ഉര ചെയ്യുവാന്‍ പരമശിവന് ആവശ്യപ്പെട്ടു. തനിക്ക് പുണ്യ ലിംഗത്തിന്റെ പാദം കണ്ടെത്താനായില്ലായെന്ന് വിഷ്ണു ദേവന് സത്യം പറഞ്ഞു. എന്നാല്‍ താന്‍ ലിംഗ ശിരസ്സ് കണ്ടെത്തിയെന്ന് ബ്രഹ്മദേവന് അവകാശപ്പെട്ടു. കൈതപ്പൂവ് ബ്രഹ്മാവിനെ പിന്തുണച്ചു.
അസത്യം ഉരുവിട്ടതിന്റെ ശിക്ഷയെന്നോളം അഞ്ച് ബ്രഹ്മ ശിരസ്സുകളിലൊന്നിനെ പരമേശ്വരന് നുള്ളിയെടുത്തു. ബ്രഹ്മ ശിരസ്സ് കൈകളില്‍ വഹിച്ചതിനാല്‍ അന്നു മുതല്‍ ഉഗ്രേശന് ‘കപാലി’ എന്നും അറിയപ്പെട്ടു. ബ്രഹ്മാവിന്റെ പ്രേരണയാല്‍ അസത്യത്തിന് കൂട്ടു നിന്ന കൈതപ്പൂവിന് ഉത്തമപുഷ്പമെന്ന സ്ഥാനം നഷ്ടമായി. ഇനിമേല്‍ ശിവപൂജയ്ക്കുള്ള പുഷ്പങ്ങളില്‍ കൈതപ്പൂവിന് സ്ഥാനമുണ്ടാകില്ലെന്ന് ജഗന്നാഥന് അറിയിച്ചു.
‘ശ്രേഷ്ഠമായ സത്യമേ വിജയിക്കൂ’ എന്ന് ത്രിനേത്രന്‍ അരുളി ച്ചെയ്തു. ആദിയും, അന്ത്യവുമില്ലാതെ പ്രത്യക്ഷപ്പെട്ടതിനാല്‍ ബഹുരൂപനായ ശങ്കരന് ‘അനന്തരൂപന്‍’ എന്ന പേരിലും അറിയപ്പെട്ടു. ശിവ ശാപത്താല്‍ അന്നു മുതല്‍ ബ്രഹ്മദേവനെ ആരും പൂജിക്കാതായി. സത്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ്, പശ്ചാത്താപവിവശനായ ബ്രഹ്മദേവന് അധികം വൈകാതെ സത്യത്തിന്റെ വക്താവായി മാറി. അതിനാല്‍ ക്രമേണ ബ്രഹ്മലോകം സത്യലോകമെന്ന പേരിലും അറിയപ്പെട്ടു.
ശാലിനി. വി. എസ്. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: