തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ തെക്കുംഭാഗം കമ്പിപാലത്തിന് സമീപമുള്ള പഞ്ചായത്ത് കുളിക്കടവില്‍ സാമൂഹ്യവിരുദ്ധര്‍ അറവുമാലിന്യങ്ങള്‍ തള്ളി. മൂലമറ്റം-തൊടുപുഴ റൂട്ടില്‍ ഒളമറ്റം കമ്പിപാലത്തിന് നേരെ എതിര് വശത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വെളുപ്പിനെ ഇവിടെ കുളിക്കാനെത്തിയവരാണ് കുളിക്കടവില്‍ വെള്ളത്തിന് മുകളിലായി വന്‍തോതില്‍ അറവ് മാലിന്യം കണ്ടെത്തിയത്. സമീപത്തെ പറമ്പിലും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തില്‍ മൂന്ന് തവണ ഇവിടെ മാലിന്യം തള്ളിയ
തായി നാട്ടുകാര്‍ പറയുന്നു.
വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ തോടുകളിലെ വെള്ളം പറ്റിയതിനാല്‍ നിരവധി ആളുകള്‍ കുളിക്കാനും തുണി അലക്കുവാനും ആശ്രയിക്കുന്നത് ഈ കുളികടവിനെയാണ്. ആരോ മനഃപൂര്‍വ്വം മാലിന്യം നിക്ഷേപിച്ച് കുളിക്കടവില്‍ ആളുകള്‍ എത്താതിരിക്കുന്നതിനാണ് ശ്രമിച്ചതെന്ന് സംശയമാണ് ഉയരുന്നത്.
കുളിക്കടവ് കേന്ദ്രമാക്കി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരും ഇതിന് പിന്നിലുള്ളതായി സംശയിക്കുന്നു. ഗ്രാമപഞ്ചായത്ത് സ്ഥാപിക്കുന്ന വഴിവിളക്കുകള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണെന്ന് വാര്‍ഡ് മെമ്പര്‍ ബീന വിനോദ് പറഞ്ഞു. ഇരുട്ടിനെ മറയാക്കി ഈ ഭാഗത്ത് മോഷ്ടാക്കളും മദ്യപാനികളും അവരുടെ താവളമാക്കി മാറ്റിയിരിക്കുകയാണ്.
പകല്‍ സമയങ്ങളില്‍ പോലും ഇവിടെയുള്ള തൂക്കുപാലത്തിലൂടെ സ്ത്രീകള്‍ക്ക് നടന്നുപോകുന്നതിനും ഇവര്‍ ബുദ്ധിമുട്ട് സൃഷ്ടി
ക്കുന്നുണ്ട്. അപരിചിതരായ ആളുകള്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ഇവിടെ തമ്പടിക്കുന്നുണ്ട്. കുളിക്കടവില്‍ എത്തുന്ന സ്ത്രീകള്‍ക്കും ഇവര്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ആരെയും പിടികൂടാനാകാത്തത് നാട്ടുകാര്‍ക്ക് തലവേദനയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: