വടകര: ചോമ്പാല്‍ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ ഇരുവിഭാഗം ചേരിതിരിഞ്ഞു ഏറ്റുമുട്ടി. സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ലാത്തിവീശി. ഞായറാഴ്ച്ച പള്ളിയങ്കണത്തില്‍ പ്രത്യേകം തെയ്യാറാക്കിയ വേദിയില്‍ നടന്ന തെരെഞ്ഞെടുപ്പാണ് മണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവിലുള്ള പള്ളിക്കമ്മിറ്റി നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും, പള്ളി സംരക്ഷണസമിതിക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് നടന്ന ജനറല്‍ബോഡി യോഗത്തിനുശേഷം പാനല്‍ സമര്‍പ്പണത്തിലേക്ക് കടന്നു. എന്നാല്‍ സംരക്ഷണ സമിതി പാനലില്‍ അനുവാദകന്‍, അവതാരകന് എന്നിവരുടെ ഒപ്പും പേരും ഇല്ലെന്നുപറഞ്ഞു ഭാരവാഹികളുടെ ലിസ്റ്റ് തള്ളിയതായി റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ചു. അതിനൊപ്പം ഔദ്യോഗിക വിഭാഗം ഭാരവാഹികള്‍ തെരെഞ്ഞെടുക്കപ്പെട്ടതായുള്ള അറിയിപ്പും വന്നതോടെ ഒരുസംഘം ആളുകള്‍ യോഗവേദിയിലേക്ക് കയറി മൈക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് വേദിയിലേക്ക് കസേരയേറും നടന്നു.
ഇരുപക്ഷവും കയ്യേറ്റം തുടര്‍ന്നതോടെ സ്ഥലത്ത് ക്യാമ്പുചെയ്തിരുന്നു. പോലീസ് പള്ളിയങ്കണത്തിലെ തെരെഞ്ഞെടുപ്പുവേദിയില് കയറി ഇരുവിഭാഗക്കാരെയും അടിച്ചോടിച്ചു. പിന്നീട് കുഞ്ഞിപ്പള്ളി ടൗണില്‍ വെച്ചും പോലീസ് തടിച്ചികൂടിയ ജനത്തെ വിരട്ടിയോടിച്ചു. പോലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ മൂന്നുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. റിട്ടേണിങ് ഓഫീസറുടെ സഹായത്തോടെ സമയക്രമംപോലും പാലിക്കാതെ എല്ലാ നിയമവ്യവസ്ഥകളും കാറ്റില്‍പറത്തി ഔദ്യോഗികപക്ഷം പാനല്‍ തള്ളി ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സംരക്ഷണ സമിതി കുറ്റപ്പെടുത്തി. മഹല്‍ നിവാസികളെ പങ്കെടുപ്പിച്ചും, നിയമപരമായും, ഈ തെരഞ്ഞെടുപ്പിനെതിരെ പോരാട്ടം തുടരുമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഭാരവാഹികളുടെ പാനലില്‍ യഥാസമയം ഒപ്പുകള്‍ രേഖപ്പെടുത്താതെ റിട്ടേണിങ് ഓഫിസര്‍ തള്ളിയതിലുള്ള വിദ്വേഷം സംരക്ഷണസമിതിക്കാര്‍ ജനറല്‍ബോഡി യോഗം അലങ്കോലപ്പെടുത്തി അമര്‍ഷം പ്രകടിപ്പിച്ചതായി ഔദ്യോഗിക പക്ഷം ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ മൈക്കടക്കം വലിച്ചെറിഞ്ഞതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും ഔദ്യോഗിക വിഭാഗം പറഞ്ഞു. കാലത്ത് 8 മണിക്ക് തുടങ്ങിയ ജനറല്‍ബോഡി യോഗം നിയന്ത്രിക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്തിരുന്നു. യോഗ സ്ഥലം പൂര്‍ണ്ണമായി സിസിടിവി നിരീക്ഷണത്തിലായിരുന്നു. കുഞ്ഞിപ്പള്ളി പരിപാലനക്കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാകുമെന്നു പോലീസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടി.ജി. ഇസ്മായില്‍ (പ്രസി), ഇര്ഫാന് അഹമ്മദ് (ജന.സെക്ര), കെ. അന്‍വര്‍ ഹാജി (ട്രഷറര്‍) തുടങ്ങിയവര്‍ ഭാരവാഹികളായുള്ള കമ്മിറ്റി തെരെഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: