പയ്യാവൂര്‍: പതിമൂന്ന് ദിവസങ്ങളിലായി കുടകരും മലയാളികളും സംയുക്തമായി നടത്തിയ ഊട്ടുമഹോത്സവം സമാപിച്ചതോടു കൂടി ഉത്സവത്തലേന്ന് ബന്ധനസ്ഥയാക്കിയ പയ്യാവൂരിന്റെ ഗ്രാമദേവത പഴശ്ശിഭഗവതിയെ ടൗണിലെ പഴശ്ശിഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങോടു കൂടി മോചിപ്പിച്ചു. പയ്യാവൂരപ്പന്റെ മകളാണ് പഴശ്ശിഭഗവതി. കൂകിത്തെളിഞ്ഞ പൂവന്‍കോഴികളെയും ചോരയും നീരുമുള്ള യുവതികളെയും കണ്ടാല്‍ ചോരകുടിക്കുമെന്നും അതിനാല്‍ പയ്യാവൂര്‍ ഊട്ട് മഹോത്സവം നല്ലരീതിയില്‍ നടക്കുന്നതിന് പയ്യാവൂരപ്പന്റെ നിര്‍ദ്ദേശപ്രകാരം പഴശ്ശിഭഗവതിയെ പയ്യാവൂര്‍ പെരുമാള്‍ പഴശ്ശിക്കാവിലെ കാഞ്ഞിരത്തറയില്‍ ബന്ധിക്കുകയും ഊട്ട് മഹോത്സവം കഴിഞ്ഞതിനു ശേഷം കെട്ടഴിച്ചുവിടുകയും ചെയ്തു എന്നാണ് ഐതിഹ്യം. ശനിയാഴ്ച രാത്രി പഴശ്ശിഭഗവതിയുടെ കോലം കെട്ടുകയും അവിടെ നിന്നും ക്ഷേത്രം ഭരണാധികാരികളും പഴശ്ശി ഭഗവതിക്കോലവും ടൗണിലൂടെ അച്ഛനായ പയ്യാവൂരപ്പനെ കണ്ട് തൊഴതുമടങ്ങുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ.പി.ഗംഗാധരന്, കെ.സുരേഷ് കുമാര്‍, പൊക്കിളി കുഞ്ഞിരാമന്, പി.സുന്ദരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: