തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ആറുമാസത്തിനിടെ മൂന്നുതവണ തീപിടിത്തമുണ്ടായത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇവയെല്ലാം അതീവ സുരക്ഷാമേഖലയിലെന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.
2016 ജൂണില്‍ കുതിരമാളികയ്ക്ക് എതിര്‍വശമുള്ള ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഒരു കടയിലും ആഗസ്റ്റ് 28ന് കിഴക്കേ നടയില്‍ രാജധാനി ബില്‍ഡിംഗിനടുത്തുള്ള പ്രമുഖ വസ്ത്രാലയത്തിന്റെ ഗോഡൗണിലും തീ പിടിത്തമുണ്ടായി. ഇതില്‍ വസ്ത്രശാലയിലുണ്ടായ തീ പിടിത്തം ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കുപോലും ഭീഷണി ഉയര്‍ത്തിയിരുന്നു. മുന്‍ തീപിടിത്തങ്ങളുടെ കാരണം ഷോട്ട് സര്‍ക്യൂട്ടാണെങ്കില്‍ ഇത്തവണ ചവര്‍കൂനയില്‍ നിന്ന് തീ പടര്‍ന്നതായി സംശയിക്കുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളില്‍ ഭക്തജനങ്ങള്‍ പരിഭ്രാന്തരാണ്. വസ്ത്രശാലയുടെ ഗോഡൗണില്‍ ഉണ്ടായ തീ പിടിത്തത്തിന് ശേഷം ക്ഷേത്രത്തിന് സമീപം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുകയും മന്ത്രിസഭയില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല.
അതീവ സുരക്ഷാമേഖലയായ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഫയര്സ്റ്റേഷന് യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒട്ടേറെ അനാവശ്യമായ സങ്കേതങ്ങളും ഗോഡൗണുകളും ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുരാവസ്തു പ്രധാനമായ നിരവധി സംരക്ഷിത സ്മാരകങ്ങള്‍ നിറഞ്ഞ ഇവിടെ ഏതുസമയവും തീ പടരാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വളരെ പഴക്കം ചെന്ന കെട്ടിടങ്ങളില്‍ മിക്കവയും തടി ഉപയോഗിച്ച് നിര്‍മിച്ചവയാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും സാഹചര്യത്തില്‍ തീ പടര്‍ന്നാല്‍ നിയന്ത്രണ വിധേയമാക്കുക ബുദ്ധിമുട്ടാകും.
പൊതുവെ പദ്മനാഭസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗതാഗതയോഗ്യമായ സ്ഥലത്താണെങ്കിലും സമീപത്തെ മിക്ക കെട്ടിടങ്ങളും ഇടുങ്ങിയ പാതകളിലാണ്. അതുകൊണ്ടു തന്നെ അപകടമുണ്ടായാല്‍ ഫയര്‍ യൂണിറ്റുകള്‍ക്ക് എത്തിച്ചേരാന്‍ തടസമുണ്ട്. ഇക്കാരണങ്ങളാല്‍ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഫയര്സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നത്. എന്നാല്‍ നിര്‍ദ്ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. സ്ഥലം കിട്ടാത്തതാണ് വൈകാന്‍ കാരണമെന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗം അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: