വര്‍ക്കല: യുവമോര്‍ച്ച പ്രവര്‍ത്തകനെയും ഭാര്യയെയും വീട് കയറിയാക്രമിച്ച കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി പരാതി. യുവമോര്‍ച്ച ഇലകമണ്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കിഴക്കേപ്പുറം സ്വദേശി രാജേഷി (36)നെയും ഭാര്യ സനിത(30), സനിതയുടെ സഹോദരി സനില (28) എന്നിവരെയാണ് ഈ മാസം 12 ന് ഏഴിപ്പുറം സ്വദേശികളായ സലാഹുദ്ദീന്, മുഹമ്മദ് ഷെയ്ഖ് എന്നിവരുടെ നേതൃത്വത്തില്‍ 12 ഓളം വരുന്ന ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷ് ഇപ്പോഴും ചികില്‍സയിലാണ്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേ ദിവസം ബിജെപി പ്രവര്ത്തകന് ബിജു (42)നെയും ഈ സംഘം ആക്രമിച്ചിരുന്നു. കിഴക്കേപ്പുറം കല്ലുമുക്കില്‍ പാലത്തിന് സമീപം സംഘം പരസ്യമായി മദ്യപിക്കുകയായിരുന്നു. ഈ സമയം അതുവഴി നടന്ന് പോയ ബിജുവിനെ മദ്യപസംഘം അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് രാജേഷിന്റെ വീട് കയറി ആക്രമിച്ചത്.
ഇത് സംബന്ധിച്ചു അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മറ്റ് പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നില്ല. കേസിലെ മറ്റ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല എന്ന നിലപാടാണ് അയിരൂര്‍ എസ്ഐ സ്വീകരിച്ചിരിക്കുന്നത്. ഉന്നതങ്ങളില്‍ പിടിപ്പപാടുള്ള ഈ ഗുണ്ടാ സംഘത്തെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ഇലകമണ്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ തോണിപ്പാറ ബിനു, ജനറല്‍ സെക്രട്ടറി ഊന്നിന്മൂട് കൃഷ്ണകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: