കട്ട്ക്ക്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്ര 122 റണ്‍സിന് കേരളത്തെ തോല്‍പ്പിച്ചു.
312 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ക്രീസിലിറങ്ങിയ കേരളം 39.5 ഓവറില്‍ 189 റണ്‍സിന് പുറത്തായി.ബാറ്റിംഗിനയക്കപ്പെട്ട മഹാരാഷ്ട്ര 50 ഓവറില്‍ 311 റണ്‍സ് കുറിച്ചു.
ആദ്യ വിക്കറ്റില്‍ വിഷ്ണു വിനോദും ജലാജ് എസ്.സാക്സേയും ചേര്‍ന്ന് 49 റണ്‍സ് നേടി ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും തുടരെ തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിന് വിനയായി. 72 റണ്‍സിന് ആറു വിക്കറ്റുകള്‍ നിലംപൊത്തി. വിഷ്ണു 24 റണ്‍സും സാക്സേന 16 റണ്‍സും കുറിച്ചു. ആര്.ആര്.പ്രേം (2) സാംസണ് (11), സച്ചിന് ബേബി (1) സാല്മാന് നസീര്‍ (0) എന്നിവര്‍ പൊരുതാതെ കീഴടങ്ങി.
പിന്നീടെത്തിയ മുഹമ്മദ് അസറുദ്ദീനും (50) ഇക്ബാല്‍ അബ്ദുളളയും (60) ശക്തമായ പോരാട്ടം നടത്തി ഏഴാം വിക്ക്റ്റില്‍ ഇവര്‍ 109 റണ്‍സ് കൂട്ടിചേര്‍ത്തു.ഇവര്‍ പുറത്തായതോടെ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
മഹാരാഷ്ട്രയുടെ ദാദേ നാലു വിക്കറ്റും കാസി മൂന്ന് വിക്കറ്റും കീശയിലാക്കി. നേരത്തെ മഹാരാഷ്ട്ര, ഗെയ്ക്കുവാദ് (79), ജാദവ് (71) എന്‍.എസ്.ഷെയ്ക്ക് (57) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളിലാണ് 50 ഓവറില്‍ 311 റണ്‍സ് സ്വന്തമാക്കിയത്.
കേരളത്തിന്റെ ജലാജ് എസ്.സാക്സേന ഒന്‍പത് ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ വീഴ്ത്തി.സന്ദീപ് വാര്യര്‍, കൃഷ്ണകുമാര്‍,വിനോദ് കുമാര്‍, ആര്.ആര്.പ്രേം എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ഈ വിജയത്തോടെ മഹാരാഷ്യ്ര്ക്ക് ഗ്രൂപ്പ് ബിയില്‍ നാലു പോയിന്റായി.അതേസമയം കേരളത്തിനു പോയിന്റൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: