കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കും കൂട്ടാളി വിജീഷിനും കോയമ്പത്തൂരില്‍ ഒളിത്താവളമൊരുക്കിയ സുഹൃത്ത് ഒളിവില്‍. കണ്ണൂര്‍ സ്വദേശി ചാര്‍ളിയാണ് തെളിവെടുപ്പിനായി പോലീസ് എത്തുന്നതറിഞ്ഞ് മുങ്ങിയത്.
കോയമ്പത്തൂര്‍ പീളമേടിലെ ശ്രീറാം നഗറില്‍ ചാര്‍ലിയുടെ വാടക വീട്ടിലാണ് സുനിയും വിജീഷും ഒളിവില്‍ കഴിഞ്ഞത്. ഇവിടെ നിന്ന് മൊബൈല്‍ ഫോണും ടാബ്ലറ്റും ചാര്‍ജറും വസ്ത്രങ്ങളും കണ്ടെടുത്തു.
സുനിയേയും വിജീഷിനെയും കൊണ്ട് ഞായറാഴ്ച രാവിലെ 8.30നാണ് ഡിവൈഎസ്പി ബാബുകുമാറിന്റെ നേൃതൃത്വത്തിലുള്ള അന്വേഷണ സംഘം പീളമേട്ടിലെത്തിയത്. ഇവിടെ 20-ാം നമ്പര്‍ കെട്ടിടത്തിലാണ് ചാര്‍ളി താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജീഷ് ഇലക്ട്രീഷന്‍ ജോലിക്കായി എത്തിയപ്പോള്‍ താമസിച്ചിരുന്നത് ഇവിടെയാണ്.
മൊബൈല്‍ ഫോണും ടാബ്ലറ്റും ഇവര്‍ ഉപയോഗിച്ചിരുന്നതാണോയെന്ന് പരിശോധിക്കും. വെള്ളിയാഴ്ച നടിയെ ആക്രമിക്കുന്ന സമയത്ത് സുനി ധരിച്ച കറുത്ത ടീ ഷര്‍ട്ടും മറ്റുമാണ് പോലീസ് കണ്ടെടുത്തവയെന്നാണ് സൂചന. വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. നടിയെ ആക്രമിച്ച് ശാരീരികമായി ഉപദ്രവിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഈ മൊബൈലില്‍ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
സുനിയേയും വിജീഷിനെയും ഓരോ തവണയായിട്ടാണ് വീടിനകത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിനു ശേഷമാണ് പ്രതികളുമായി പോലീസ് സംഘം മടങ്ങിയത്. ചാര്ളിക്കായും അന്വേഷണം തുടങ്ങി.
ഞായറാഴ്ച പുലര്‍ച്ച 4.30നാണ് ആലുവയില്‍ നിന്നു സുനിയേയും വിജീഷിനെയും കൊണ്ട് പോലീസ് തെളിവെടുപ്പിന് പോയത്. നടിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിഞ്ഞപ്പോള്‍ വഴിവക്കിലോ കടത്തിണ്ണയിലോ ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലോ ആണ് കഴിച്ച് കൂട്ടിയിരുന്നതെന്ന് സുനി മൊഴി നല്‍കിയിരുന്നു. കൈയില്‍ പണമില്ലാത്തതിനാലാണ് ലോഡ്ജുകളില്‍ തങ്ങാതിരുന്നത്.
വെള്ളിയാഴ്ച നടിയെ ആക്രമിച്ച ശേഷം ആലപ്പുഴയിലെത്തിയ സുനിയും മണികണ്ഠനും വിജീഷും പിന്നീട് കോയമ്പത്തൂരിലെത്തി. സുനിയുമായി തെറ്റിപ്പിരിഞ്ഞ് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരുന്ന വഴിക്കാണ് മണികണ്ഠന് പിടിയിലായത്. ഇതിന് ഒരു ദിവസം മുന്‍പേ വടിവാള്‍ സലീമും പ്രദീപും കോയമ്പത്തൂരില്‍ നിന്ന് തന്നെ അറസ്റ്റിലായിരുന്നു. സുനിയും വിജീഷും ചാര്‍ളിയുടെ വീട്ടിലെത്തി ഒളിവില്‍ തങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: