ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ ചേപ്പറമ്പിനടുത്ത അലോറ ദേവസ്ഥാനം ക്വാറി മാഫിയകളില്‍ നിന്നും സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സര്‍ക്കാറിനോടാവശ്യപ്പെട്ടു. അലോറ ദൈവത്താരുടെ ആരൂഡസ്ഥാനമായ അലോറകോട്ട ആദിവാസികളുടെ പുരാതനമായ ആരാധനാകേന്ദ്രമാണ്. എറണാകുളം കേന്ദ്രമായ ക്വാറി മാഫിയ ഉള്‍പ്പെടുന്ന മൂന്നോളം പ്രമുഖ ക്വാറിക്കാരുടെ കയ്യിലാണ് അലോറ ദേവസ്ഥാനം ഉള്‍പ്പെടുന്ന സ്ഥലം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. പീറ്റര്‍ ജോസഫ്, ജില്‍സണ്‍, സമ്പത്ത് ജോസ് എന്നിവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരിലാണ് പരിസ്ഥിതി ദുര്‍ബലപ്രദേശമായ റീസര്വ്വേകള് ഉള്‍പ്പെടുന്ന അലോറമല. നൂറ് ഏക്കറിലധികം സ്ഥലം ഇവരുടെയെല്ലാം പേരിലുള്ളതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. നിടിയേങ്ങ വില്ലേജിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഇതില്‍ പോക്കുവരവ് ചെയ്യാത്ത സ്ഥലത്തുപോലും ക്വാറി ഖനനം നടക്കുന്നുണ്ട്. പയറ്റിയാല്‍ റോഡില്‍ നിന്നും 250 അടി ഉയരത്തിലാണ് അലോറ ദേവസ്ഥാനം. ദേവസ്ഥാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 5 ന് ഹിന്ദു ഐക്യവേദി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 1 ന് പൊല്ല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ജില്ലാ ചീഫ് മാത്രമാണ് ദേവസ്ഥാനം സന്ദര്‍ശിച്ചത്. ഞായറാഴ്ചകളിലും ഓഫീസ് അവധി ദിവസങ്ങളിലുമാണ് ദേവസ്ഥാനം ഉള്‍പ്പെടുന്ന സ്ഥലം ക്വാറി മാഫിയ വ്യാപകമായി ഇടിച്ചുനിരപ്പാക്കുന്നത്. ഫെബ്രുവരി 1 ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കും പൊല്ല്യൂഷന്‍ ഓഫീസര്‍ക്കും ദേവസ്ഥാനം ആദ്യമായി കാട്ടിക്കൊടുത്ത ബിഎംഎസ് തൊഴിലാളിയെ ക്വാറി മാഫിയ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. ദേവസ്ഥാനം സംരക്ഷിക്കുന്ന നടപടി എത്രയും വേഗം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.കെ.ചന്ദ്രന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: