ന്യൂദല്‍ഹി: വിവാദപരാമര്‍ശം നടത്തിയ എം.എം മണിക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ട്ടിക്കെതിരെ നടക്കുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വവും വ്യക്തമാക്കി. മണിക്കെതിരായ കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് പി.ബി അംഗം സീതാറാം യെച്ചൂരിയും വെളിപ്പെടുത്തി.
മണിയുടെ പരാമര്‍ശം തെറ്റാണെന്നും യെച്ചൂരി വ്യക്തമാക്കി. കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിയുടെ പ്രസ്താവന തെറ്റായി എന്ന് എം.എം മണി പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടി ആവശ്യമില്ലെന്ന നിലപാടായിരുന്നു സി.പി.എം കേന്ദ്ര നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ഇത് വലിയ ആയുധമാക്കിയ സാഹചര്യത്തില്‍ എം.എം മണിയെ കേന്ദ്ര നേതാക്കള്‍ പൂര്‍ണ്ണമായും തള്ളുകയായിരുന്നു.
അച്ചടക്ക നടപടിയെക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കേന്ദ്ര നേതാക്കള്‍ പറയുന്നു. സി.പി.എമ്മിനെതിരെ സംഘടിതമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടും. കേരളത്തിലെ എല്ലാ വിഷയങ്ങളിലും കേന്ദ്ര തലത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകും. ഇക്കാര്യം പോളിറ്റ് ബ്യൂറോ വിലയിരുത്തും. പി.ബി എന്ന് ചേരണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും കേന്ദ്ര നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: