കട്ടപ്പന: തേക്കിന്തണ്ടിന് സമീപം സിമന്റുമായി വന്ന ലോറി മറിഞ്ഞു തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ പത്തരയോടെയാണ് മുരിക്കാശേരി പകുതിപ്പാലം റോഡില്‍ തേക്കിന് തണ്ടിന് സമീപം വാഹനാപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന തടിയമ്പാട് കൊച്ചിപറമ്പില്‍ സജീവ് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
പകുതിപ്പാലം റോഡിന്റെ നിര്‍മ്മാണത്തിനാവശ്യമായ സിമന്റ് കൊണ്ടുവരും വഴിയാണ് കൊടും വളവും കുത്തിറക്കവുമുള്ള തേക്കിന്തണ്ട് ടൗണിന് സമീപം വാഹനം നിയന്ത്രണം വിട്ടത്. നിയന്ത്രണം വിട്ടുവന്ന ലോറി പുതുപ്പറമ്പില്‍ ജോസിന്റെ വീടിനോട് ചേര്‍ന്നുള്ള വാട്ടര്‍ ടാങ്കില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ജോസിന്റെ വീടിന് തൊട്ടടുത്താണ് നിയന്ത്രണംവിട്ട് ലോറി ഇടിച്ച് നിന്നത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വാട്ടര്‍ ടാങ്ക് പൂര്‍ണ്ണമായി തകര്‍ന്നു. 180 ചാക്ക് സിമന്റായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. റോഡില്‍ തേക്കിന്തണ്ടിന് സമീപം റോഡിന് വീതി കുറവാണ്.
റോഡിന്റെ വളവില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
റോഡിന്റെ വീതികുറവും, വളവും രേഖപ്പെടുത്തിയ ദിശാബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ വഴിപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. ബൈക്ക്, ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ ഈ വളവില്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. റോഡിന്റെ വളവ് നിവര്‍ത്തി വീതി കൂട്ടണമെന്നും, ദിശാബോര്‍ഡുകളും വേണ്ട സുരക്ഷാ സംവിധാനങ്ങളും ഉണ്ടാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. വഴിയ്ക്ക് താഴെ താമസിക്കുന്ന പുതുപ്പറമ്പില്‍ ജോസും, കളരിക്കാപ്പറമ്പില് ഷിബുവും ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്.
മുന്‍പ് ഓട്ടോറിക്ഷ മറിഞ്ഞു ജോസിന്റെ മുറ്റത്ത് എത്തിയിരുന്നു. ഇന്നത്തെ ലോറി വാട്ടര്‍ ടാങ്കില്‍ ഇടിച്ചു നിന്നില്ലായിരുന്നു എങ്കില്‍ ഇദ്ദേഹത്തിന്റെ വീടും തകരുമായിരുന്നു. ലോറി വൈദ്യുതി കമ്പിയില്‍ ഇടിച്ച് പോസ്റ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: