പിലാത്തറ: പിലാത്തറ മാതമംഗലം മലയോര റൂട്ടുകളില്‍ ബസ്സുകളുടെ മത്സരഓട്ടവും തമ്മിലടിയും. പഞ്ചിംഗ് നിര്‍ത്തിയതോടെയാണ് ബസ്സുകള്‍ തമ്മിലുള്ള തര്‍ക്കം യാത്രക്കാരെ ബാധിക്കും വിധം വീണ്ടും പതിവായത്.
വിവിധ സ്വകാര്യ ബസ്സുകളിലെ ജീവനക്കാരാണ് സമയക്രമ തര്‍ക്കത്തില്‍ പിലാത്തറ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നത്. പയ്യന്നൂരില്‍ നിന്ന് പുറപ്പെട്ട് തളിപ്പറമ്പ്, മാതമംഗലം ഭാഗങ്ങളിലേക്കുള്ള ബസ്സുകള്‍ തമ്മില്‍ പിലാത്തറ വരെ മത്സരിച്ചോടി തര്‍ക്കമുണ്ടാക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയോര ബസ്സുകള്‍ പിലാത്തറയിലെത്തി സമയത്തെച്ചൊല്ലി ജീവനക്കാര്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് മാതമംഗലം വരെ മത്സരിച്ചോടുകയുമാണ്. അതുപോലെ മലയോരങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ മാതമംഗലത്ത് ഒന്നിച്ചെത്തി പിലാത്തറയിലേക്ക് മത്സരിച്ചോടുന്നു. യാത്രക്കാരെ കൃത്യമായി സ്റ്റോപ്പുകളില്‍ ഇറക്കാതെയും കയറ്റാതെയും അപകട ഭീഷണിയുയര്‍ത്തിയാണ് ഇവരുടെ പരക്കംപാച്ചില്‍.
ജീവനക്കാരുടെ അടിപിടി അസഹനീയമായപ്പോള്‍ യാത്രക്കാരും ജനങ്ങളും ഇടപെട്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അങ്ങനെ ബസ് ഉടമകളും ജീവനക്കാരും പരിയാരം പോലീസും ആര്‍ടിഒയും ചര്‍ച്ച നടത്തി പരിഹാരമായി മാതമംഗലത്തും പിലാത്തറയിലും പഞ്ചിംഗ് ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തോളം നിലനിന്ന പഞ്ചിംഗ് രണ്ട് മാസമായി നിലച്ചതോടെയാണ് വീണ്ടും തര്‍ക്കവും തമ്മിലടിയും പതിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: