ചേര്‍ത്തല: വീടിന്റെ വടക്കുവശം വൃത്തിയാക്കി പാമ്പുകടിയേല്‍ക്കുന്നതില്‍ നിന്ന് രക്ഷനേടാമെന്ന് വാവാ സുരേഷ്. പുലര്‍ച്ചെ വീട്ടമ്മമാര്‍ അടുക്കള വാതിലിലൂടെ പുറത്തിറങ്ങുന്നത് അപകടം സൃഷ്ടിച്ചേക്കാം. ഭക്ഷ്യാവശിഷ്ടങ്ങള്‍ പുറത്തെറിയുന്നയിടത്ത് എലികള്‍ എത്തുകയും അവയെ പിടിക്കാന്‍ പാമ്പുകള്‍ വരുകയും ചെയ്യും. അങ്ങിനെയാണ് പാമ്പിന്റെ കടിയേല്‍ക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നത്. കഴിഞ്ഞവര്‍ഷം നൂറിലേറെ വീട്ടമ്മമാര്‍ക്കാണ് ഇപ്രകാരം കടിയേറ്റതെന്നും സുരേഷ് പറഞ്ഞു.
വിവിധയിനം പാമ്പുകളെ പരിചയപ്പെടുത്തി കാണികളെ ആവേശഭരിതരാക്കി വാവ സുരേഷ്. ചേര്‍ത്തല തെക്ക് എകെജി സ്മാരക കലാ കായിക ക്ലബാണ് അരീപ്പറമ്പ് സഹകരണബാങ്ക് ഗ്രൗണ്ടില്‍ പരിപാടി ഒരുക്കിയത്.
അത്യുഗ്ര വിഷമുള്ള മൂര്‍ഖനെ ഉള്‍പ്പെടെ കൈകളിലെടുത്ത് അവയുടെ പ്രതികരണങ്ങള്‍ കാണികള്‍ക്കായി സുരേഷ് അവതരിപ്പിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറഞ്ഞ സദസ് ജിജ്ഞാസയിലാണ്ടു. പാമ്പുകളുടെ പ്രത്യുത്പാദന രീതി മുതല്‍ ഇരതേടലിലെ സവിശേഷതയും വിഷവീര്യവും ഉള്‍പ്പെടെയാണ് ആകര്‍ഷകമായ ശൈലിയില്‍ വാവ സുരേഷ് സദസിന് പരിചയപ്പെടുത്തിയത്. വര്‍ഷാന്ത്യവും ആരംഭവും മുട്ട വിരിയുന്ന സമയമായതിനാല്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചിരട്ടയും മറ്റും ഷെഡുകളില്‍ കൂട്ടിയിട്ടാല്‍ പാമ്പിന്‍കുഞ്ഞുങ്ങള്‍ അവയെ താവളമാക്കാന്‍ സാദ്ധ്യതയേറെയാണ്. ഷൂസുകള്‍ വീടിന് പുറത്ത് തറയില്‍ വയ്ക്കുന്നത് ഒഴിവാക്കി ഉയരത്തില്‍ വയ്ക്കുന്നത് ശീലിക്കണം.
വേദിയില്‍ സദുദ്ദേശത്തോടെ കാട്ടുന്ന പ്രകടനങ്ങള്‍ ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പും സുരേഷ് നല്കി. ഒരുമണിക്കൂറോളം നീണ്ട പരിപാടിക്ക് മുന്നോടിയായി സുരേഷിനെ സംഘാടകര്‍ ആദരിച്ചു. ബി. സലിം ഉദ്ഘാടനം ചെയ്തു. വി. വിനോദ് ഉപഹാരം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: