കൊച്ചി: മുഹമ്മദ് ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നു സി.ബി.ഐ അറിയിച്ചു. കേസില്‍ പ്രതികള്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞതിനാല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സി.ബി.ഐ വാദിച്ചു. ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.
2006 ഒക്ടോബര്‍ 22നാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫിലേക്ക് മാറിയതിന്റെ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് ആരോപണം.
ഫസലിനെ കൊല്ലാന്‍ സി.പി.എം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും മാരകായുധവുമായി പ്രതികള്‍ കൊല നടത്തി എന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. 30 ഓളം മുറിവുകള്‍ ഫസലിന്റെ ദേഹത്തുണ്ടായിരുന്നു. കേസില്‍ ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: