ന്യൂദല്‍ഹി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട മലയാളി നടിയുടെ വീഡിയോ കൈവശമുണ്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് സുപ്രീംകോടതി നോട്ടീസ്. ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്റെ ഹര്‍ജിയിലാണ് നോട്ടീസ്.
തമിഴ് ഭാഷയിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ എഫ്ബി പേജ് അപ്രത്യക്ഷമായി. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നല്കിയ കേസ് പരിഗണിക്കവെയാണ് കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സുപ്രീംകോടതി മുന്‍പാകെ പരാമര്‍ശിക്കപ്പെട്ടത്.
മലയാള നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ട്. ഇതിനായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എഴുതിയുള്ള തമിഴ് ഭാഷയിലുള്ള പോസ്റ്റാണ് എഫ്ബിയില്‍ വന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു സുനിതാ കൃഷ്ണന്റെ ആവശ്യം.
പ്രാദേശിക ഭാഷകളിലുള്ള അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം വേണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തടയാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കാന്‍ വിവിധ സാമൂഹ്യമാധ്യമങ്ങളോട് സുപ്രീംകോടതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: