ആലുവ: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മറ്റൊരു പ്രതിയെകൂടി കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനി, കൂട്ടുപ്രതി വിജേഷ് എന്നിവര്‍ക്ക് രണ്ടു ദിവസം ഒളിവില്‍ കഴിയാന്‍ താവളമൊരുക്കികൊടുത്ത കോയമ്പത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ചാര്‍ളി തോമസാണ് പിടിയിലായത്. മുഖ്യപ്രതിയെയടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് പൂര്ത്തിയാക്കിവരുന്നതിനിടയിലാണ് ഇയാളും പിടിയിലായിരിക്കുന്നത്.
കഴിഞ്ഞ രാത്രി 11.30 ഓടെ പിടിയിലായ ചാര്‍ളിയെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പര്‍ കോടതിയിലെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിച്ചതു പ്രകാരം മൊഴി നല്കി കോടതിയില്‍ കീഴടങ്ങാന്‍ തയാറായി കൊച്ചിയില്‍ എത്തിയ ചാര്‍ളി ടിവി ചാനലിന് അഭിമുഖം നല്കുന്നതിനിടയില് പനങ്ങാട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘത്തിന് കൈമാറിയ ഇയാളെ ആലുവ പോലീസ് ക്ലബിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതികളാണ് സുനിയും വിജേഷുമെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ചാര്‍ളിയുടെ മൊഴി. എന്നാല്‍ രണ്ടു ദിവസം താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും കേരളത്തിലേക്ക് കടക്കാന്‍ സുഹൃത്തിന്റെ പള്‍സര്‍ ബൈക്ക് തരപ്പെടുത്തി കൊടുക്കുകയും ചെയ്തത് ചാര്‍ളിയാണെന്ന് പോലീസ് കണ്ടെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: