മലയാള ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന, അംഗീകാരം നേടിയ നടിക്കെതിരെ നടന്ന അക്രമം വലിയ വിവാദമായിരിക്കുകയാണല്ലോ. കേരളം സ്ത്രീവിരുദ്ധമാണെന്ന് ഓരോ ദിവസവും തെളിയുന്നു. സ്വന്തം വീട്ടിലും സ്കൂളിലും പള്ളിയിലും റോഡിലും ട്രെയിനിലും ഓട്ടോറിക്ഷ, കാറുകള്‍പോലുള്ള വാഹനങ്ങളിലും സ്ത്രീ ആക്രമണത്തിനിരയാകുന്നു. 2014 ലെ എന്‍സിആര്‍ബി കണക്ക് പ്രകാരം കേരളത്തില്‍ സ്ത്രീകളോടുള്ള ആക്രമണങ്ങളില്‍ ദേശീയ ശരാശരിയെക്കാള്‍ 63 ശതമാനം അധികമാണ്. ദേശീയ ശരാശരി 56.3 ശതമാനമാണ്. 2015 ല്‍ കേരളത്തില്‍ 1263 ബലാത്സംഗങ്ങളാണുണ്ടായത്. 2011 ല്‍ ഇത് 1132 ആയിരുന്നു. 42 പേരാണ് ഒരു 16 കാരിയെ ഇടുക്കിയില്‍ ബലാത്സംഗം ചെയ്തത്.
നിര്‍ഭയ കേരളം-സുരക്ഷിത കേരളം ഇന്ന് സ്ത്രീകളെ അമ്മയായോ സഹോദരിയായോ മകളായോ മരുമകളായോ അല്ല കാണുന്നത്. അവള് വെറും ലൈംഗിക അവയവം മാത്രം. മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു നടിയെയാണ് ഒരു സംഘം ക്രിമിനലുകള്‍ അവള് സഞ്ചരിച്ചിരുന്ന കാറില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതും നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതും. ഇത് പണം തട്ടാനുള്ള സൂത്രമാണെന്ന് വിചാരിക്കുക വയ്യ. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് നടിയെ ആക്രമിച്ചത്. കേരളം സ്ത്രീസുരക്ഷിത സംസ്ഥാനമല്ല എന്ന സത്യത്തിനുള്ള സാക്ഷ്യപത്രമാണ് ഇത്.
സാക്ഷരതയും സാമൂഹിക വികസനവും എല്ലാമുണ്ടായിട്ടും ബലാത്സംഗങ്ങളും, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകലും, അവരെ അപമാനിക്കലും, സ്ത്രീധനപീഡനവും അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളും കൂടുന്നതിന് പുറമെ 2014 ല്‍ ബലാത്സംഗങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. കേരളത്തിലെ ജാഗ്രത സമിതിയോ പിങ്ക് പോലീസോ ഒന്നും ഇവിടെ വിലസുന്ന ഗുണ്ടകളെ അഴികള്‍ക്കുള്ളില്‍ ആക്കാന്‍ ഉതകുന്നില്ല.
കേരളത്തെ ബാധിച്ചിരിക്കുന്ന മറ്റൊരു ബാധയാണ് സദാചാര പോലീസ്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുപോയാലും സദാചാര പോലീസ് അവരെ തടയുമ്പോള്‍ തങ്ങള്‍ ഭാര്യാ ഭര്ത്താക്കന്മാരാണെന്ന് പറഞ്ഞാല്‍ ‘താലി കാണിക്കൂ’ എന്നുപറയുന്ന സദാചാരഗുണ്ടകളാണ് ഇവിടെ നടമാടുന്നത്. ഫെബ്രുവരി 14 ന് അഴീക്കല്‍ ബീച്ചില്‍ ഇരുന്ന ആണ്-പെണ് സുഹൃത്തുക്കളെ അഞ്ച് സദാചാര പോലീസ് ആക്രമിക്കുകയും അപമാനിക്കുകയും അത് ഫേസ്ബുക്കില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒന്പതുദിവസം കഴിഞ്ഞപ്പോള്‍ ആ 23 കാരന് തൂങ്ങി മരിച്ചു. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിനുത്തരവാദികള്‍ തന്നെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ചത് സദാചാരഗുണ്ടകളാണ് എന്നെഴുതിയിട്ടുണ്ട്.
കേരളം യഥാര്‍ത്ഥത്തില്‍ സാക്ഷര-സാംസ്കാരിക സംസ്ഥാനമാണ് എന്ന വിശേഷണം വിരോധാഭാസമാണ്. ഈ ക്രൂരമായ സദാചാര പോലീസിങ് ചോദ്യം ചെയ്യുന്നത് നമ്മള് നേടി എന്നവകാശപ്പെടുന്ന സാംസ്കാരിക പുരോഗതിയെ അല്ലെ? ഒരാണും പെണ്ണും ഒരുമിച്ച് നടന്നാല്‍ അത് ലൈംഗിക ബന്ധത്തിനാണ് എന്ന് വിചാരിക്കുന്നവര്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നത്? ‘വാലന്റൈന്‍സ് ഡേ’യില്‍ ഒരു സ്ത്രീയെയും പുരുഷനെയും ഉപ്രദവിച്ചത് അഞ്ച് പുരുഷന്മാര് ചേര്‍ന്നായിരുന്നു. എന്നിട്ട് അവര്‍ അതിന്റെ വീഡിയോ എടുക്കുകയും ആ സ്ത്രീയോട് അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സദാചാര പോലീസ് ഏത് യുഗത്തിലാണ് ജീവിക്കുന്നത്? സ്ത്രീയും പുരുഷനും തമ്മില്‍ ഒരിക്കലും സുഹൃദ്ബന്ധമുണ്ടാകില്ല, ലൈംഗിക ബന്ധമേ ഉണ്ടാകുകയുള്ളൂ എന്ന് പറയുന്നവരെ ക്രിമിനലുകളായിക്കണ്ട് ജയിലിലടയ്ക്കാന്‍ നിയമം വരേണ്ടതാണ്.
ഇത് സോഷ്യല്‍ മീഡിയയുടെ യുഗമാണ്. സോഷ്യല്‍ മീഡിയകൊണ്ടുള്ള ഗുണങ്ങള്‍ പലതാണെങ്കിലും അത് ദുരുപയോഗപ്പെടുത്തുന്നവരും വര്‍ധിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ വേണ്ടി മാത്രം തെറ്റായ ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്യുന്നവരും കൂടിവരുകയാണ്. അഴീക്കല്‍ ബീച്ചില്‍ സദാചാര പോലീസ് ആക്രമണത്തില്‍ ആത്മഹത്യചെയ്ത യുവാവും സോഷ്യല്‍ മീഡിയയില്‍ വരുമെന്ന ഭീതി ഉദിച്ചിരുന്നു. ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്ത് എളുപ്പം പണം സമ്പാദിക്കാനുള്ള വഴിയായി ഫേസ്ബുക്കിനെയും മറ്റും കാണുന്നവരുണ്ട്.
പള്‍സര്‍ സുനിയും കാറില്‍ നടിയുടെ അര്‍ദ്ധനഗ്നചിത്രങ്ങള്‍ എടുത്തതും അത് ഫേസ്ബുക്കില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാനായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇക്കാര്യം നടി പോലീസിനോട് പറഞ്ഞിട്ടുണ്ടത്രെ.
ഇന്ന് ഫേസ്ബുക്കില്‍ കമന്റുകള്‍ എഴുതാത്തവര്‍ വിരളമാണ്. നാദാപുരത്ത് ഒരു നിയമവിദ്യാര്‍ത്ഥി മുസ്ലിംലീഗിനെതിരെ പരാതിപ്പെട്ടത് അവര്‍ സൈബര്‍ ബുള്ളിയിങ്ങ് നടത്തുന്നു എന്നാരോപിച്ചാണ്. അവള് മുസ്ലിംകളെപ്പോലെ വസ്ത്രധാരണം ചെയ്തില്ല എന്നതാണ് ലീഗിനെ പ്രകോപിപ്പിച്ചതത്രെ.
സദാചാര പോലീസ് ചമയുന്നത് ഒരു സാധാരണ മലയാളിയായിരിക്കും-മനുഷ്യാവകാശങ്ങളെപ്പറ്റി ബോധമില്ലാത്തവന്. പോലീസ് വിവരപ്രകാരം ആലപ്പുഴ സൈബര്‍ പോലീസ് ചമയുന്നവരുടെ എണ്ണത്തില്‍ നാലാമതാണത്രെ. ബാലപീഡന സീനുകള്‍ അവര്‍ ഫേസ്ബുക്കില്‍ ഇടുന്നു എന്നും പറയപ്പെടുന്നു. ഇന്ന് ബാലപീഡകര്‍ കേരളത്തില്‍ കൂടിവരികയാണല്ലൊ. സ്വകാര്യമായി ഈ കാഴ്ച കാണുന്നവരും പൊതുയിടങ്ങളില്‍ സദാചാര പോലീസ് ചമയുന്നു.
വാലന്റൈന്‍ ദിനത്തില്‍ സ്കൂട്ടറിനുപിന്നില്‍ ഒരു പുരുഷസുഹൃത്തുമായി പോയ സ്ത്രീ കേരളത്തില്‍ ആക്രമിക്കപ്പെട്ടു. മലപ്പുറത്ത് ഒരു 42 വയസ്സുകാരന് തന്റെ പെണ്‍സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ അവളുടെ വീട്ടില്‍ പോയതിന് അയാളെ തല്ലിക്കൊല്ലുകയുണ്ടായല്ലൊ. കോഴിക്കോട് ഒരാള്‍ പെണ്‍സുഹൃത്തുമായി പോയപ്പോഴും സദാചാര പോലീസ് ആക്രമിച്ചു. എന്തിന്, പോലീസില്‍ പോലും സദാചാര പോലീസ് ഉണ്ടല്ലൊ. ഒരാള്‍ തന്റെ പെണ്‍സുഹൃത്തിന്റെ തോളില്‍ കയ്യിട്ട് തുറസ്സായ സ്ഥലത്ത് ഇരുന്നതിന് അവരെ ശിക്ഷിച്ചത് പിങ്ക് പോലീസാണ്.
മാറുന്ന ഈ സദാചാര-സാമൂഹികാവസ്ഥ കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷ ഇപ്പോള്‍ ഉയരുന്നുണ്ട്. 2011 ല്‍ കേരളം സന്ദര്‍ശിച്ചത് 6.5 ലക്ഷം വിദേശികളായിരുന്നു. 56 ലക്ഷം അന്തര്‍ സംസ്ഥാന വിനോദസഞ്ചാരികളും കേരളത്തില്‍ എത്തുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ കേരള സമൂഹത്തിലെ ഒരു വിഭാഗത്തിനെങ്കിലും പിടിപെട്ട സദാചാര പോലീസ് രോഗത്തിന് തടയിട്ടില്ലെങ്കില്‍ നമ്മുടെ സംസ്കാരത്തിനും അഭ്യസ്തവിദ്യര്‍ എന്ന യശസ്സിനും കളങ്കം വരുമെന്നുറപ്പാണ്.
ഇന്ന് കേരളത്തില്‍ 72 ശതമാനം സ്ത്രീകള്‍ക്കും സുരക്ഷിതത്വബോധം ഇല്ല എന്ന വസ്തുതതന്നെ തെളിയിക്കുന്നത് ഇവിടെ നടമാടുന്ന ഇത്തരം ദുഷ്പ്രവണതകളാണ്. യഥാര്‍ത്ഥ സദാചാര ബോധമുള്ളവര്‍ തങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മക്കള്‍ക്കുമെതിരെ വരുന്ന ലൈംഗികാക്രമണം തടയാനാണ് ശ്രമിക്കേണ്ടത്.
പ്രസിദ്ധ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാ ലോകവും ഈ കരാളരോഗത്തില്നിന്നും മുക്തമല്ല എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായിരിക്കുന്നു. എന്തുകൊണ്ട് കേരള പുരുഷ സമൂഹം ഈവിധം അധഃപതിക്കുന്നു? പെണ്‍കുട്ടികളെ സ്വന്തം സഹോദരിമാരായി കാണണമെന്ന് ആണ്‍കുട്ടികളെ ചെറുപ്പത്തിലെ തന്നെ അമ്മമാര്‍ ഉപദേശിക്കണം.സോഷ്യല്‍ മീഡിയ പലതരത്തിലും ഗുണകരമാണെങ്കിലും അത് സ്ത്രീകളെ ഭീഷണിപ്പെടുത്താനുള്ള സംവിധാനം കൂടിയാക്കി വിടന്മാര് മാറ്റിയിരിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: