എണ്‍പതുകളുടെ അവസാനംവരെ രാഷ്ട്രീയ നിരീക്ഷകര്‍ എഴുതി തള്ളിയ ‘കാവി’ രാഷ്ട്രീയം ശിവാജി മഹാരാജാവ് വീര്യം നല്കിയ മറാഠ മണ്ണില്‍ പിടിമുറുക്കുന്ന ചിത്രം വ്യക്തമാകുന്നു. മറ്റൊരു ഭാഗത്ത് ഒരുകാലം വരെ മതേതര ആശയം ‘സമ്പന്നമാക്കിയ’ കപട രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ നേതാക്കളുടേയും അനിവാര്യമായ പതനം പൂര്‍ണ്ണമാകുന്ന ചിത്രവും. ചുരുക്കി പറഞ്ഞാല്‍ മഹാരാഷട്ര പൂര്‍ണ്ണമായും കോണ്‍ഗ്രസ്സ് മുക്തമാകുന്നു.
സംസ്ഥാനത്ത് കാണുന്ന ഈ രാഷ്ട്രീയ പരിണാമത്തിന്ന് കാരണങ്ങള്‍ കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ചേര്‍ന്നുള്ള നീണ്ട കാല ദുര്‍ഭരണവും സമസ്ത മേഖലയിലുമുള്ള അരാചകത്വവുമാണ്. ഒപ്പം പഴയ തന്ത്രങ്ങളുടെ തുടര്‍ച്ചയായ പിഴവും, പൊതുജനങ്ങള്‍ക്ക് അസ്വീകാര്യമായ കോണ്‍ഗ്രസ്സ് നേതൃത്വവും. അതിലുപരി കേന്ദ്ര ഭരണത്തിലും സംസ്ഥാന ഭരണത്തിലും പൊതുജനങ്ങള്‍ക്കുളള തൃപ്തിയും തെരഞ്ഞെടുപ്പില്‍ പ്രതിപലിക്കുന്നു.
പൊതുവെ മതബോധവും സംസ്കാര ബോധവും സ്വാഭിമാനവുമുള്ള മറാഠികള്‍ പലപ്പോഴും രാഷ്ട്രനന്മക്ക് രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവരാണ്. അവര്‍ അഴിമതി രഹിത സംവിധാനം കെട്ടിപ്പെടുക്കാന്‍ പ്രതിജ്ഞബദ്ധരായ ഭരണാധികാരികളെ തിരിച്ചറിയുമ്പോഴാണ് ഈ രാഷ്ട്രീയ മാറ്റം ഉണ്ടാകുന്നത്.
അഴിമതി രഹിത ഭരണത്തിന്റെ പേരില്‍ ജനങ്ങളംഗീകരിക്കുന്ന ബിജെപി സര്‍ക്കാറിന്റെ നിലനില്‍പ്പ് കോണ്‍ഗ്രസ്സിനെ അസ്ഥിരപ്പെടുത്തുമെന്ന ഭയം എല്ലാ നേതാക്കള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത കോണ്‍ഗ്രസ്സ് തന്ത്രത്തെ കരുതലോടെ നിരീക്ഷിക്കാം, പ്രത്യേകിച്ച് ബൃഹന്‍ മുംബെ മുന്‍സിപ്പല്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ശിവസേന എന്ന എന്‍ഡിഎ സഖ്യകക്ഷി കൂടുതല്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍.
ഇന്നലെവരെ ഭരണ തലത്തില്‍ സ്വാധീനമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ സ്വയം ഗ്രാമത്തലവന്മാരായി അവരുടെ നേട്ടങ്ങള്‍ക്കായി മര്‍ക്കടമുഷ്ടി ഉപയോഗിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയിലെ സമ്പന്നമായ ഗ്രാമങ്ങള്‍ പോലും ദരിദ്രമാക്കപ്പെട്ടു. ഗ്രാമങ്ങളിലും നഗരങ്ങളിലെ പ്രാന്തപ്രദേശങ്ങളിലും ‘കുട്ടി’ നേതാക്കള്‍ കണക്കറ്റ സമ്പത്തുണ്ടാക്കുകയും ചെയ്തു. അവര്‍ കഴിഞ്ഞ കാലങ്ങളില്‍ മുന്‍സിപ്പല്‍ വാര്‍ഡ് നേടിയെടുക്കാന്‍ പോലും കോടികള്‍ വാരിയെറിഞ്ഞു. ഇതായിരുന്നു സംസ്ഥാനത്തിന്റെ രാഷ്ട്രീയ പാരമ്പര്യം. മാറ്റം ആഗ്രഹിച്ച ജനങ്ങളെ ഭാഷയും വംശീയതയും പറഞ്ഞ് വഴിതെറ്റിച്ചു. പക്ഷെ ഇന്ന് ജനങ്ങള്‍ സത്യം തിരിച്ചറിയുന്നു. ബിജെപി ഭരണത്തിന് കീഴില്‍ ഇത്തരം രാഷ്ട്രീയ സംസ്കാരത്തിന് നിലനില്‍പ്പില്ലെന്ന് അവര്‍ തിരിച്ചറിയുന്നു.
അന്‍പത്തിയേഴ് വര്‍ഷത്തെ സംസ്ഥാന ചരിത്രത്തില്‍ അന്‍പത് വര്‍ഷത്തോളം ഭരിച്ചത് കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു. ചരിത്രത്തില്‍ ഒരു തവണ മാത്രമേ സംസ്ഥാനം കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാരിന്റെ പൂര്‍ണ്ണ കാലാവധി കണ്ടിരുന്നുള്ളൂ. അതിന് മുമ്പ് കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാരുണ്ടായത് 1978ല്‍ ആയിരുന്നു. അന്ന് മുഖ്യമന്ത്രി ശരത് പവാറും. പിന്നീട് രണ്ട് തവണ ശരത് പവാര്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ്സുകാരനായി തന്നെയാണ്.
ശരത് പവാറിനെപോലുള്ള നേതാക്കള്‍ സംസ്ഥാനത്ത് പ്രബലമായിരുന്ന കോണ്‍ഗ്രസ്സിനകത്തും പുറത്തുമായി രാഷ്ട്രീയ ലാഭം കൊയ്യ്തു, ഒപ്പം സമ്പന്നമായ പശ്ചിമ മഹാരാഷ്ടയിലെ ചെറുനഗരങ്ങളില്‍ ‘കുട്ടി’ നേതാക്കളും. വന്‍ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലും ചെറുനഗരങ്ങളിലും തലപൊക്കിയ ആയിരക്കണക്കിന്ന് കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച് കോടികള്‍ സമ്പാദിച്ച ‘കുട്ടി’ നേതാക്കള്‍ സാധാരണക്കാരെ ചൂഷണം ചെയ്യ്ത് അഴിഞ്ഞാടിയ കാലം ചരിത്രമാകുന്നു. ഇപ്പോള്‍ മാഫിയകള്‍ രംഗത്തില്ല. അധോലോകം ശാന്തം. കള്ളപ്പണ രാജാക്കന്മാര് വീര്യം നഷ്ടപ്പെട്ട് സാധാരണക്കാരനെ പോലെ ജീവിക്കാന്‍ പഠിക്കുന്നു.
സാധാരണക്കാര്‍ ആഗ്രഹിച്ചതും മുന്‍പ് നടക്കാതിരുന്നതും ഇത് തന്നെയായിരുന്നു. ഇതിനെല്ലാം കാരണം, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘നോട്ട് ബന്ദി’ തന്നെയാണ്. ഒപ്പം ജനങ്ങള്‍ തിരിച്ചറിഞ്ഞ സത്യസന്ധമായി ജനങ്ങളെ സേവിക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയും.
സംസ്ഥാനത്ത് ബിഎംസിക്കുപുറമെ 10 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലും, 11 ജില്ലാ പരിഷത്തുകളിലും 118 പഞ്ചായത്ത് സമിതികളിലും അവസാന ഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം ഇതാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ രാഷ്ട്രീയ ഭൂപടത്തില്‍ കോണ്‍ഗ്രസ്സിന് ഓര്‍ക്കാനായെങ്കിലും ഒരു അടയാളത്തിനായി അന്വേഷിക്കുന്ന ബുദ്ധിമുട്ട് ചെറുതായിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുന്നണി ബന്ധമില്ലാതെ ബിജെപിയും ശിവസേനയും വീണ്ടും ഒറ്റക്ക് മല്‍സരിച്ചപ്പോഴും കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും സ്ഥിതി ഇത്രയും ദയനീയമായത് സംസ്ഥാന രാഷ്ട്രീയ ഭൂപടത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യത്തിന്റെ ആവിര്‍ഭാവമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അടുത്ത തന്ത്രം ശിവസേനയെ വശത്താക്കി ബിജെപി സര്‍ക്കാറിനെ താഴെയിറക്കുക എന്നതാണ്.
ഭരണം കൈയ്യിലിരിക്കുമ്പോള്‍ ജനക്ഷേമ പദ്ധതികള്‍ സത്യസന്ധമായി നടത്താതെ സ്വാര്‍ത്ഥ താല്പര്യങ്ങള് നിലനിര്‍ത്താന്‍ മാത്രം കണക്കുകുട്ടി ശീലമുള്ള കോണ്‍ഗ്രസ്സിന്ന് ഇപ്പോള്‍ കണക്കുകള്‍ എല്ലാം പിഴച്ചു. പിഴക്കുന്ന കണക്കുകളുമായി വീണ്ടും കോണ്‍ഗ്രസ്സ് ശിവസേനയുമായി അവിഹിത ബന്ധം അന്വേഷിക്കുകയാണ്.മുംബൈ എന്ന ധനികനഗരം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കോണ്ഗ്രസ്സിനുണ്ടായിരുന്നില്ലെങ്കിലും ബിജെപിയേക്കാള്‍ വലിയ കക്ഷിയാകുക എന്ന ബാലിശമായ സ്വപ്നം നേതാക്കള്‍ നിലനിര്‍ത്തിയിരുന്നു. പല അവസരങ്ങളിലും അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്യ്തു.
എല്ലാ കാലവും അവര്‍ ആശ്രയിക്കാറുള്ള 20 ശതമാനത്തിലേറെ വരുന്ന ന്യൂനപക്ഷ സമുദായവും ഏതാണ്ട് അത്രതന്നെയുള്ള ദക്ഷിണേന്ത്യന്‍ കുടിയേറ്റക്കാരും ഇത്തവണ മാറി ചിന്തിച്ചത് ശ്രദ്ധേയമാണ്.മുംബെ നഗരത്തില്‍ ഗണ്യമായ അളവില്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് പോലും ബിജെപി ജയിച്ച് കയറിയപ്പോള്‍, നേതാക്കള്‍ ഒന്നുകൂടി ഞെട്ടി.
മുംബെയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒട്ടനവധി വിദ്യാസമ്പന്നരായ മുസ്ലിം യുവതീയുവാക്കള്‍ സജീവമായപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗതി മാറ്റം ഊഹിച്ചിരുന്നു. ഇതറിയുന്ന കോണ്‍ഗ്രസ്സ് ജയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള വാര്‍ഡുകളില്‍ ശിവസേനയുമായി നീക്കുപോക്കുകള്‍ നടത്തിയത് പരസ്യമായ രഹസ്യമാണ്. അങ്ങനെ ഒരു ഒത്തുകളിയിലൂടെ സംസ്ഥാന ഭരണത്തില്‍ പങ്കളിയായ ശിവസേനയെ ഉപയോഗിച്ച് ഫഡ്നാവിസ് മന്ത്രിസഭയെ അസ്ഥിരപ്പെടുത്താമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കണക്കുകൂട്ടുന്നു.
ശിവസേനയുടെ തണലിലായിരിന്നു ബിജെ പി എന്ന വിശ്വാസം തിരുത്തി ബിജെപി ഒറ്റയായി മത്സരിച്ചാല്‍ കൂടുതല്‍ നഷ്ടം കോണ്‍ഗ്രസ്സിനാകുമെന്ന് തെളിയിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയുടെ ശിവസേന ബന്ധം പറഞ്ഞ് അന്യഭാഷക്കാരെയും ന്യൂനപക്ഷങ്ങളേയും ബിജെപിയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന്ന് കഴിഞ്ഞു. അതിന്റെ നേട്ടങ്ങളെല്ലാം കോണ്‍ഗ്രസ്സിനും. പക്ഷെ അത്തരം തന്ത്രങ്ങള്‍ ഫലിക്കില്ലെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും അതിനുശേഷം നടന്ന സംസ്ഥാനത്തെ മറ്റ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളും തെളിയിച്ചിരുന്നു.
ഭാരതത്തിലെ എറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഈ സംസ്ഥാനത്ത് സ്വാധീനം നഷ്ടപ്പെടുന്നത് കോണ്‍ഗ്രസ്സിന്ന് ചിന്തിക്കാന്‍ കഴിയാത്തതാണ്. സംസ്ഥാനത്ത് നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ നാലാം സ്ഥാനത്ത് തള്ളപ്പെടാതെ രക്ഷപ്പെട്ട കോണ്‍ഗ്രസ്സ് ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയേ നേരിടുന്നു. ഒന്നര വര്‍ഷം മുമ്പ് നടന്ന മുംബൈ ഉള്‍പ്രദേശത്തെ ചില നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയേക്കാള്‍ കനത്തതാണ് ഇത്തവണ നേരിട്ടത്. രാഷ്ട്രവാദി കോണ്‍ഗ്രസ്സിനും സമാനമായ തിരിച്ചടി നേരിടേണ്ടി വന്നു.ബിജെപിശിവസേന മുന്നണി ബന്ധം തകരുമ്പോള്‍ പരിക്കുപറ്റുന്നത് പ്രതിപക്ഷത്തിന് മാത്രമെന്ന പാഠം കൂടി മഹാരാഷ്ട്ര നല്കുന്നു.
നിലവിലുള്ള ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തില്‍നിന്ന് പാഠം പഠിക്കാത്ത കോണ്‍ഗ്രസ്സിന് ഇനി ഉടനെ ഒരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ മറ്റൊരു ദയനീയമായ പരാജയത്തിലായിരിക്കും പര്യവസാനിക്കുന്നത്.
അസ്വീകാര്യമായ കോണ്‍ഗ്രസ്സ് നേതൃത്വം, സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം നഷ്ടപ്പെട്ടപ്പോള്‍ പ്രതീക്ഷ മുഴുവന്‍ തകര്‍ന്ന പ്രാദേശിക നേതൃത്വം. ഇതാണ് മറ്റെല്ലാ സ്ഥലങ്ങളിലെന്നതുപോലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സിന്റെ ചിത്രം. ചിത്രം മാറ്റി വരക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കോ, ഇപ്പോഴത്തെ നേതൃത്വത്തിനോ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: