കൊല്‍ക്കത്ത: ജെജെ ലാല്പെഗുലെയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ മോഹന്ബഗാന് എഎഫ്സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇന്നലെ രവീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദമത്സരത്തില്‍ മാലെദ്വീപ് ക്ലബ് വലന്‍സിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബഗാന് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
2, 81 മിനിറ്റുകളിലായിരുന്നു ജെജെയുടെ ഗോളുകള്‍. സോണി ഒരു ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം സെല്‍ഫ് ഗോളായി. ആദ്യ പാദത്തില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 5-2ന്റെ വിജയമാണ് കൊല്‍ക്കത്ത വമ്പന്മാരായ മോഹന്ബഗാന് സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മത്സരത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ബഗാന് നടത്തിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മികവു തെളിയിച്ച ബഗാന് കളിയുടെ രണ്ടാം മിനിറ്റില്‍ മുന്നിലെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു ഇന്ത്യ ലീഡ് നേടിയത്. ജെജെ പായിച്ച ഷോട്ട് ബോക്സിനുള്ളില്‍ വച്ച് വലന്‍സിയ താരത്തിന്റെ കയ്യില്‍ തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ജെജെക്ക് പിഴച്ചില്ല. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങളുമായി ബഗാന് താരങ്ങള്‍ കളം നിറഞ്ഞു. ഒടുവില്‍ 45-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ സമ്മാനിച്ച് ഹുസൈന് മെഹാന്‍ ബഗാന്റെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ആദ്യപകുതിയില്‍ ബഗാന് 2-0ന് മുന്നില്‍.
പിന്നീട് 52-ാം മിനിറ്റില്‍ ഗോഡ്ഫ്രെ ഒമാഡു വലന്‍സിയയുടെ ആശ്വാസ ഗോള്‍ നേടിയെങ്കിലും 82-ാം മിനിറ്റിലുമാണ് ലാലെപെഗുലയും അഞ്ച് മിനിറ്റിനുശേഷം സോണി നോര്ദേയും ലക്ഷ്യം കണ്ടതോടെ ബഗാന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.അടുത്ത റൗണ്ടില്‍ ഗ്രൂപ്പ് ഇയിലാണ് ബഗാന് കളിക്കുക. ഇന്ത്യന്‍ ക്ലബ് ബെംഗളൂരു എഫ്സി, മാലെദ്വീപ് ക്ലബ് മാസിയ, ബംഗ്ലാദേശ് ക്ലബ് ധാക്ക അബഹാനി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ക്ലബുകള്‍. ഈ മാസം 14ന് ബെംഗളൂരു എഫ്സിയുമാണ് ബാഗന്റെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: